കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട്ടെ നഗര മധ്യത്തിലുണ്ടായ തീയണയ്ക്കാനായി മലബാറിലെ മുഴുവൻ അഗ്നി ശമന സേനകളോടും കോഴിക്കോട് എത്താൻ നിർദേശം നൽകിയെന്ന് ഫയർ ഫോഴ്സ് ഡിജിപി യോഗേഷ് ഗുപ്ത. തീ ആളിക്കത്തുന്ന സാഹചര്യത്തിൽ കെട്ടിടത്തിനുള്ളിലേക്ക് കടന്ന് ചെല്ലാൻ സേനക്ക് പ്രയാസങ്ങളുണ്ട്. ഇതാണ് തീയണയ്ക്കുന്നതിൽ കാല താമസം വരുന്നതിന് കാരണമെന്നും ഫയർ ഫോഴ്സ് ഡിജിപി വിശദീകരിക്കുന്നു. അടിയന്തര സാഹചര്യം നേരിടാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എല്ലാ കാര്യങ്ങളും തയ്യാറെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടും അറിയിച്ചു.

അതേസമയം, അവധിദിനത്തിന്റെ ആഘോഷത്തിലായിരുന്ന നഗരത്തെ ഞെട്ടിച്ചാണ് ഷോപ്പിങ് കോംപ്ലക്സിലെ തീപിടിത്തം. സ്കൂൾ തുറക്കുന്ന സമയമായതിനാൽ യൂണിഫോം തുണിത്തരങ്ങളുടെ വൻ ശേഖരമടക്കം കടയിലുണ്ടായിരുന്നു. തീ ഇതിലേക്കു പടർന്ന് ആളിക്കത്തിയതോടെ സമീപത്തെ കടകളിലുള്ളവരും ഒഴിഞ്ഞു.
പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഉപഭോക്താക്കളും ജീവനക്കാരുമടക്കം ഉടൻ കടയിൽനിന്നു മാറി. കടകളിലേറെയും എസി ആയതിനാൽ അടച്ചുമൂടിയ നിലയിലാണ്. അതും തീപിടിത്തം നിയന്ത്രിക്കുന്നതിനു തടസ്സമായി. ടെക്സ്റ്റൈൽസിന്റെ എസിയിലേക്കു പടർന്ന തീ അതിവേഗം മറ്റു കടകളിലേക്കും എത്തുകയായിരുന്നു.
ആദ്യം രണ്ടു യൂണിറ്റ് ഫയർഫോഴ്സാണ് എത്തിയത്. തീ നിയന്ത്രിക്കാനാവാതെ വന്നതോടെ കൂടുതൽ അഗ്നിരക്ഷാസേനാ യൂണിറ്റുകളെത്തുകയായിരുന്നു. കെട്ടിട സമുച്ചയത്തിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലേക്കും തീ പടർന്നതോടെ കൂടുതൽ ആശങ്കയായി. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും റോഡ് അടയ്ക്കുകയും ചെയ്തു. നിലവിൽ കോഴിക്കോട് നഗരത്തെയാകെ മൂടി പുക പടർന്നിട്ടുണ്ട്.
dgp yogeshgupta says all fire units malabar instructed reach kozhikode fire accident
