കൊച്ചി: (truevisionnews.com) ബസ് കാത്ത് നിന്ന വയോധികയോട് പരിചയം നടിച്ച്, ബൈക്കിൽ കയറ്റി കൊണ്ട് പോയി സ്വർണ വളകൾ കവർന്ന യുവാവ് പിടിയിൽ. കൊച്ചിയിലെ വൈപ്പിനിലാണ് സംഭവം. മലപ്പുറം സ്വദേശി സാജാ ഹുസൈനാണ് (30) മുനമ്പം പൊലീസിന്‍റെ വലയിലായത്. മലപ്പുറത്ത് നിന്നാണ് പ്രതി പിടിയിലായത്.

ഒന്നേ മുക്കാൽ പവന്‍റെ സ്വർണ വളകളാണ് ഇയാൾ തന്ത്രപൂർവം വയോധികയെ പറ്റിച്ച് അടിച്ചെടുത്തത്. ഏപ്രിൽ 16നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പറ്റിക്കപ്പെട്ട വയോധിക ചെറായി ഗൗരീശ്വരത്ത് ബസ് കാത്ത് നിൽക്കുകയായിരുന്നു. ബൈക്കിലെത്തിയ ഹുസൈൻ പരിചയം നടിച്ച് വയോധികയോട് സംസാരിച്ചു. ശേഷം വീട്ടിലാക്കാമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റി കൊണ്ട് പോയി.
ബേക്കറി വളവ് ഭാഗത്തെത്തിയപ്പോൾ ബൈക്ക് നിർത്തിയ ശേഷം വയോധികയോട് ഇങ്ങനെ പറഞ്ഞു. എന്‍റെ അമ്മയുടെ ഓപ്പറേഷന് പണം തികഞ്ഞിട്ടില്ല, അത് ഒപ്പിക്കാനുള്ള കഷ്ടപ്പാടിലാണ്, നിങ്ങളുടെ മകൾ പറഞ്ഞിരുന്നു കൈയ്യിലുള്ള സ്വർണാഭരണം വാങ്ങിക്കോളാൻ. മകളോട് പറഞ്ഞിരുന്നുവെന്ന് കേട്ടതോടെ ആ വയോധിക വളകൾ ഈരി അവന് നൽകി. ഇയാൾ സ്വർണവുമായി സ്ഥലം വിട്ടു. വീട്ടിലെത്തി മകളോട് സംസാരിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടെന്ന് വയോധികയ്ക്ക് ബോധ്യമായത്. തുടര്‍ന്ന് പൊലീസിൽ പരാതി നല്‍കി.
ഇത്തരത്തിൽ പ്രായമായവരെ തന്ത്രപൂർവം പറ്റിക്കുന്ന കേസുകൾ പരിശോധിച്ചാണ് മുനമ്പം പൊലീസ് ഹുസൈനിലേക്കെത്തിയത്. വെമ്പല്ലൂരിലെ സ്വർണക്കടയിൽ നിന്ന് വയോധികയുടെ വളകൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Elderly woman cheated youth man asking money her mother's surgery
