തൃശ്ശൂർ: (www.truevisionnews.com) മാളയിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി ജോജോയുമായുള്ള തെളിവെടുപ്പ് നടത്തി. പ്രതി കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.

തെളിവെടുപ്പിനിടെ സംഘർഷാവസ്ഥ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് ക്രമീകരിച്ചിരുന്നത്. ജോജോയെ പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കിയ ശേഷം നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും ഉണ്ടായിരുന്നു.
കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും ഇതിനിടെ കുതറിമാറിയതാണ് തന്നെ പ്രകോപിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗികബന്ധത്തിന് ശ്രമിക്കുന്നതിനിടെ കുട്ടി അലറി വിളിച്ച് ആളെക്കൂട്ടാൻ ശ്രമിക്കുന്നതിനിടെയാണ് അത് തടയാൻ വേണ്ടി കുളത്തിലേക്ക് തള്ളിയിട്ടത്.
ശേഷം കുട്ടിയുടെ കഴുത്തിൽ ചവിട്ടി ചെളി നിറഞ്ഞ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. ആദ്യ ചവിട്ടിൽ തന്നെ കൊലപ്പെട്ടൂവെന്ന് ഉറപ്പിച്ചെങ്കിലും കുട്ടി വീണ്ടും ഉയർന്നുവരികയാണ് ഉണ്ടായത്.
ഇതേ സമയം തന്നെ വീണ്ടും കുട്ടിയെ കാല് കൊണ്ട് ചവിട്ടി താഴ്ത്തുകയും, മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഭവസ്ഥലത്ത് നിന്ന് താൻ പോയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ആറു വയസ്സുകാരനെ ജോജോ വിളിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പിലെത്തി ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
മാലിന്യം നിറഞ്ഞ കുളത്തിൽ തല ചവിട്ടി പൂഴ്ത്തിയായിരുന്നു കൊലപാതകം. പിന്നീട് ഒന്നുമറിയാതെ നാട്ടുകാർക്കൊപ്പം ആറ് വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിലിലും പ്രതി പങ്കാളിയായി. ജോജോയ്ക്ക് പിന്നാലെ കുട്ടി ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.
ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത ജോജോയുടെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തി. പോക്സോ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ വകുപ്പുകളാണ് ചേർത്തത്. ബൈക്ക് മോഷണമടക്കം വിവിധ കേസുകളിൽ മുൻപും പ്രതിയാണ് ജോജോ.
#Murder #six #year #oldboy #Evidence #collection #conducted #accused #tension #prevails #spot
