തൃശ്ശൂർ: ( www.truevisionnews.com) ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവർന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്.

ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ് ആണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്. കവർച്ച നടത്തിയ പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ ഇടത്തേക്ക് വ്യാപിപ്പിക്കും.
പ്രതി കേരളം വിട്ടോ എന്ന് സംശയിക്കുന്നതിനാൽ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം നടത്തും. പ്രതിസഞ്ചരിച്ച വാഹനം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മറ്റാരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭ്യമായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തൃശ്ശൂർ റൂറൽ എസ് പി വി കൃഷ്ണകുമാർ ആണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.
ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്.
ഇന്നലെയാണ് ഹെൽമെറ്റും ജാക്കറ്റ് ധരിച്ച് മോഷ്ടാവ് ബൈക്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ കയറ്റി അടച്ചശേഷം ക്യാഷ് കൗണ്ടർ അടിച്ചു തകർത്തതിന് പിന്നാലെയാണ് പണം കവർന്നത്.
45 ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കൗണ്ടറിൽ ഉണ്ടായിരുന്നെങ്കിലും 15 ലക്ഷം രൂപ വരുന്ന മൂന്ന് ബണ്ടിലുകൾ മാത്രമാണ് മോഷ്ടാവ് എടുത്തു കൊണ്ടുപോയത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ തന്നെയാണ് മോഷണത്തിന് പിന്നിൽ എന്ന സൂചനയാണ് പൊലീസിനുള്ളത്.
ആസൂത്രിതമായ കവർച്ചയെന്നാണ് പൊലീസിന്റെ അനുമാനം. മോഷ്ടാവ് നേരത്തെയും ബാങ്കിൽ എത്തിയിട്ടുണ്ടാകാമെന്നും പൊലീസ് പറയുന്നു. ഉച്ചഭക്ഷണ വേളയിൽ ഇടപാടുകാർ ഇല്ലാത്ത സമയത്താണ് അക്രമി എത്തിയത്.
മാസ്കും ജാക്കറ്റും ഹെൽമറ്റും ധരിച്ചെത്തിയ അക്രമി ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് കസേര ഉപയോഗിച്ച് കൗണ്ടറിന്റെ ഗ്ലാസ് തകർത്താണ് കൗണ്ടറിൽ നിന്നും പണം കവരുന്നത്.
#thrissur #bank #robbery #investigation #intensified #find #accused
