കൊച്ചി: (truevisionnews.com) കൊച്ചി പനമ്പിള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകി.
എറണാകുളം ജില്ല വിട്ടുപോകരുതെന്നുൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം.
കേസ് അന്വേഷണം പൂർത്തിയായെന്നും കുഞ്ഞിന്റെ അമ്മയായിരുന്ന 23 വയസ്സുകാരി ലൈംഗിത അതിക്രമ കേസിൽ അതിജീവിതയാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മെയ് മാസത്തിലാണ് കേരളത്തെ നടുക്കിയ സംഭവം ഉണ്ടായത്. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിന് മുകളിൽ നിന്നാണ് അമ്മ പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത്.
ശുചീകരണത്തൊഴിലാളികളാണ് നടുറോഡില്‍ പൊക്കിൾക്കൊടിപോലും മുറിച്ചുമാറ്റാത്ത നിലയില്‍ നവജാത ശിശുവിന്‍റെ ശരീരം ആദ്യം കണ്ടത്.
റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവർ കേന്ദ്രീകരിച്ചായിരുന്നു തുടർ അന്വേഷണം.
ആമസോണിൽ ഉത്പന്നങ്ങൾ വാങ്ങിയ കവറിലെ വിലാസം പരിശോധിച്ചാണ് ഫ്ലാറ്റിന്‍റെ അഞ്ചാം നിലയിൽ പൊലീസ് എത്തിയത്.
അപ്പോൾ മാത്രമാണ് യുവതിയുടെ മാതാപിതാക്കൾ സംഭവമറിയുന്നത്. തുടർന്ന് യുവതിയെ ചോദ്യംചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നതും അറസ്റ്റ് ചെയ്തതും.
#Bail #mother #who #killed #newbornbaby #throwing #away #HighCourt #action #strict #conditions