കൊച്ചി: (truevisionnews.com) കുവൈറ്റിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ശ്വാസംമുട്ടി മരിച്ച കുടുംബത്തിലെ നാലുപേരുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.
രാവിലെ 8.50-ന് കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ പത്തുമണിയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.
തുടർന്ന് സ്വദേശമായ തിരുവല്ലയിലേക്ക് കൊണ്ടുപോയി. മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിയിൽ സംസ്കരിക്കും.
രാവിലെ മുതൽ കാത്തുനിൽക്കുന്ന ബന്ധുക്കളുടെയടുത്തേക്ക് ആദ്യമെത്തിയത് മാത്യുസ് വി മുളയ്ക്കലിന്റെ ചേതനയറ്റ ശരീരമായിരുന്നു.
പിന്നാലെ ഭാര്യ ലിനി എബ്രഹാമിന്റെയും മക്കളായ ഐറിൻ, ഐസക് എനിവരുടെയും മൃതദേഹങ്ങൾ എത്തി. പിന്നീട് വൈദികരുടെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കുവൈറ്റ് അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തിൽ എസിയിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് മാത്യുസും കുടുംബവും മരിച്ചത്.
ഒരുമാസത്തെ അവധി കഴിഞ്ഞു വെള്ളിയാഴ്ച വൈകീട്ടാണ് കുടുംബസമേതം ഇവർ കുവൈറ്റിൽ എത്തിയത്.
മാത്യൂസും കുടുംബവും തിരിച്ചെത്തിയ വിവരം സമീപവാസികൾ അറിഞ്ഞിരുന്നില്ല. അഗ്നിബാധയ്ക്ക് ശേഷം ഇവർ ഉറങ്ങിയിരുന്ന മുറി മാത്രം പരിശോധിച്ചിരുന്നില്ല.
പിന്നീട് അഗ്നിശമനസേന നടത്തിയ പരിശോധനയിലാണ് നാലുപേരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. 15 വർഷമായി മാത്യുസ് കുവൈറ്റിലാണ്.
വാർത്താ ഏജൻസിയായ റോയിട്ടേഴ്സിൽ ടെക്നിക്കൽ എഞ്ചിനീയറാണ് മാത്യൂസ്.
ഭാര്യ ലിനി കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള അദാൻ ആശുപത്രിയിൽ നേഴ്‌സാണ്. മകൾ ഐറിൻ ഒമ്പതാം ക്ലാസിലും മകൻ ഐസക് നാലാം ക്ലാസ് വിദ്യാർഥിയുമാണ്.
#Bodies #Malayalees #who #died #suffocation #Kuwait #home #Funeral #Thursday