കോഴിക്കോട്: (truevisionnews.com) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.
കുട്ടിയെ വെറ്റിലേറ്ററിൽ നിന്നും മാറ്റിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജർമനിയിൽ നിന്നെത്തിച്ചതുൾപ്പെടെ 5 മരുന്നുകളാണ് നൽകുന്നത്.
ആശങ്കപ്പെടേണ്ട ഘട്ടം കഴിഞ്ഞു. നിലവിലെ പുരോഗതി തുടരുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പൂർണമായും അസുഖം ഭേദമാകുമെന്നാണ് കരുതുന്നതെന്നും അധികൃതർ അറിയിച്ചു.
പയ്യോളി തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് വെള്ളിയാഴ്ച അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. കുട്ടിക്ക് രോഗം നേരത്തെ തന്നെ സംശയിച്ചതിനാൽ അതിനനുസരിച്ചുള്ള മരുന്നുകളാണ് നൽകിയത്.
അതിനാൽ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാനായി. തിക്കോടിയിലെ കാട്ടുകുളത്തില്‍ കുളിച്ച രണ്ട് കുട്ടികളാണ് ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവായതിനാല്‍ ബുധനാഴ്ച ആശുപത്രി വിട്ടിരുന്നു.
അത്യപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് കോഴിക്കോട്ടെ ആശുപത്രികളിൽ ഒന്നരമാസത്തിനിടെ മരിച്ചത്. ഫറോക്ക് സ്വദേശിയായ മൃദുൽ (12), കണ്ണൂർ സ്വദേശിയായ ദക്ഷിണ (13 ), മലപ്പുറം മുന്നിയൂർ സ്വദേശി ഫദ്‌വ (5) എന്നിവരാണ് മരിച്ചത്.
#Amoebic #encephalitis #improvement #health #status #treated #child