വഡോദര: ( www.truevisionnews.com ) കുടുംബാംഗങ്ങൾക്ക് കരിമ്പ് ജ്യൂസിൽ സയനൈഡ് കലർത്തി നൽകി 52-കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ജ്യൂസ് കുടിച്ച ഇയാളുടെ ഭാര്യയും പിതാവും മരിച്ചു. മകൻ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
ചേതൻ സോണി എന്ന 52-കാരനാണ് കുടുംബാഗങ്ങൾക്ക് സയനൈഡ് കലർത്തിയ കരിമ്പ് ജ്യൂസ് നൽകിയത്. ഇയാളുടെ ഭാര്യ ബിന്ദുവും ചേതന്റെ പിതാവ് മനോഹർലാലുമാണ് കൊല്ലപ്പെട്ടത്.
വളരെ ആസൂത്രിതമായിട്ടാണ് കൊലപാതകമെന്ന് മകർപുര പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ചേതന്റെ പിതാവ് മനോഹർലാൽ മരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ ഇയാളുടെ ഭാര്യ ബിന്ദുവും തർസാലിയിലെ വീട്ടിൽവെച്ച് മരിച്ചു. ഇവർ മരിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ മകൻ ആകാശിനേയും കൊണ്ട് ഇയാൾ ആശുപത്രിയിലേക്ക് പോയി. ഭാര്യ തന്റെ കുടുംബത്തിന് വിഷം നൽകി എന്നായിരുന്നു ഇയാൾ ആരോപിച്ചത്.
എന്നാൽ സംശയം തോന്നിയ പോലീസ് ചേതനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ തന്നെയാണ് വിഷം നൽകി കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയെന്ന് വ്യക്തമായത്. സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടെ ചേതനും വിഷം കുടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇയാളേയും മകൻ ആകാശിനേയും ഇപ്പോൾ എസ്.എസ്.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടുപേരുടേയും നിലഗുരുതരമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കടബാധ്യതയാണ് ഇത്തരത്തിൽ ഒരു ക്രൂരകൃത്യത്തിന് ചേതനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഐ.പി.സി. സെക്ഷൻ 302, 307, 201 പ്രകാരം ഇയാൾക്കെതിരേ പോലീസ് കേസെടുത്തു.
#juice #cyanide #under #heavy #debt #man #poisons #father #wife #death