May 2, 2024 04:36 PM

ശിവമൊഗ്ഗ: (truevisionnews.com) ഹാസന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണ 400 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് അവരുടെ വിഡിയോ ചിത്രീകരിച്ചുവെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പ്രജ്വലിനു വേണ്ടി വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ശിവമൊഗ്ഗയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

‘‘ഇതൊരു ലൈംഗിക ആരോപണമല്ല, മറിച്ച് കൂട്ട ലൈംഗിക പീഡനമാണ്. 400 സ്ത്രീകളെയാണു പീഡിപ്പിച്ച‌ു വിഡിയോ തയാറാക്കിയിരിക്കുന്നത്.

രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും പ്രധാനമന്ത്രി മാപ്പ് പറയണം. ഇത്തരമൊരാളെയാണു പ്രധാനമന്ത്രി കര്‍ണാടകയിലെത്തി പിന്തുണച്ചിരിക്കുന്നത്.

നിങ്ങള്‍ ഈ പീഡകനെ വിജയിപ്പിച്ചാല്‍ അത് എന്നെ സഹായിക്കുമെന്നാണു പ്രധാനമന്ത്രി കര്‍ണാടകയോടു പറഞ്ഞത്. പ്രജ്വല്‍ ചെയ്തതെന്താണെന്ന് അറിഞ്ഞുകൊണ്ടാണു പ്രധാനമന്ത്രി കര്‍ണാടകയിലെ ഓരോ സ്ത്രീയോടും വോട്ടു തേടിയത്.

ഇക്കാര്യങ്ങളെല്ലാം അറിഞ്ഞതിനുശേഷമാണ് ജെഡിഎസുമായി ബിജെപി സഖ്യമുണ്ടാക്കിയത്. രാജ്യത്തെ ഓരോ സ്ത്രീയെയും പ്രധാനമന്ത്രി അപമാനിച്ചിരിക്കുന്നു.

ഒരു ലൈംഗികപീഡന വീരനു വേണ്ടി ലോകത്തെ ഒരു പ്രധാനമന്ത്രിയും വോട്ട് തേടിയിട്ടുണ്ടാകില്ല. ലോകമാകെ ഇതു വാര്‍ത്തയായിട്ടുണ്ട്. ഇതാണു ബിജെപിയുടെ പ്രത്യയശാസ്ത്രം. അധികാരത്തിനു വേണ്ടി എന്തും ചെയ്യാന്‍ അവര്‍ക്കു മടിയില്ല’’ - രാഹുല്‍ കുറ്റപ്പെടുത്തി.

ലൈംഗികപീഡന ആരോപണത്തില്‍ കേസെടുത്തതിനെ തുടര്‍ന്ന് രാജ്യം വിട്ട പ്രജ്വല്‍ രേവണ്ണയ്ക്കായി പ്രത്യേക അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരിക്കുകയാണ്. അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകാന്‍ 7 ദിവസത്തെ സമയം ചോദിച്ചത് പൊലീസ് നിരസിച്ചിരുന്നു.

ഹാസനിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് പ്രജ്വല്‍ ജര്‍മനിയിലേക്കു കടന്നതെന്നാണു റിപ്പോര്‍ട്ട്. ഹാസന്‍ എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വലിനെ ജനതാദള്‍(എസ്) പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഒട്ടേറെ സ്ത്രീകള്‍ ഉള്‍പ്പെട്ട ആയിരക്കണക്കിനു അശ്ലീല വിഡിയോകള്‍ പുറത്തു വന്നതോടെയാണ് പ്രജ്വലിനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്.

#PrajwalRevanna #molested #women; #PM #apologize - #RahulGandhi

Next TV

Top Stories