Apr 19, 2024 03:43 PM

കൊച്ചി: (truevisionnews.com) കേരള മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് ഇഡി അറസ്റ്റുചെയ്യുന്നില്ല എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അപലപനീയമെന്ന് സിപിഎം പിബി അംഗമായ വൃന്ദ കാരാട്ട്.

ബിജെപി–ആർഎസ്എസിനെതിരായ പോരാട്ടത്തിലെ പ്രതിപക്ഷ നിരയിലെ കരുത്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.

കേന്ദ്ര നേതൃത്വം ഇടപെട്ട് തിരുത്തണമെന്നും വൃന്ദ ആവശ്യപ്പെട്ടു. കെ.കെ. ശൈലജയ്ക്കെതിരെ നടക്കുന്നതു തരംതാണ അധിക്ഷേപമാണെന്നു പറഞ്ഞ വൃന്ദ കേരളത്തിലെ ജനങ്ങൾ, സ്ത്രീകൾ അതിനു മറുപടി നൽകുമെന്നും പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ജയിലില്‍ ആക്കാത്തത് എന്തുകൊണ്ടാണെന്നു കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കണ്ണൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുന്നതിനിടെ ചോദിച്ചിരുന്നു.

രാജ്യത്ത് ബിജെപിയെ എതിർക്കുന്ന രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലാണ്. പക്ഷേ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

‘‘ബിജെപിയെ എതിർക്കുന്ന എനിക്കു സംഭവിക്കുന്ന ഇക്കാര്യങ്ങളൊന്നും എന്തുകൊണ്ടാണ് കേരളത്തിലെ മുഖ്യമന്ത്രിക്കു സംഭവിക്കാത്തത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ നിയമസഭാംഗത്വം എടുത്തുകളയാത്തത്?

എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഔദ്യോഗിക വസതി നഷ്ടപ്പെടാത്തത്? എന്തുകൊണ്ടാണ് ഇ.ഡിയോ സിബിഐയോ അദ്ദേഹത്തെ ചോദ്യം ചെയ്യാത്തത്? ഈ രാജ്യത്തെ രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്.

അവർക്കു സംഭവിച്ചത് കേരളത്തിലെ മുഖ്യമന്ത്രിക്കു മാത്രം സംഭവിക്കാത്തത് എന്താണ്? ‘‘ഞാൻ 24 മണിക്കൂറും ബിജെപിയെ വിമർശിക്കുന്നയാളാണ്.

അപ്പോഴും കേരളത്തിലെ മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ വിമർശിക്കുകയാണ്. ഇത് എനിക്ക് മനസ്സിലാകുന്നില്ല.

ബിജെപിക്കെതിരെ ആശയപരമായ പോരാട്ടത്തിലാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ബിജെപിയെ ആക്രമിച്ചാൽ അവർ കയ്യിലുള്ളതെല്ലാം വച്ച് തിരികെ ആക്രമിക്കും. പക്ഷേ, കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇതു സംഭവിക്കുന്നില്ല.

ഇവിടെ അഴിമതി ഉൾപ്പെടെയുള്ള പ്രശ്നങ്ങളില്ലേ? ഇതെല്ലാം കേരളത്തിലെ ജനങ്ങൾ കൃത്യമായി ചിന്തിക്കണം. ആരെങ്കിലും ബിജെപിയെ സത്യസന്ധമായി ആക്രമിച്ചാൽ അവർ ഇ.ഡിയെയും സിബിഐയേയും ഉപയോഗിച്ച് 24 മണിക്കൂറും അവരുടെ പിന്നാലെയായിരിക്കും.’’ – രാഹുൽ പറഞ്ഞു.

#Rahul #statement #Pinarayi #condemnable, #central #leadership #correct #VrindaKarat

Next TV

Top Stories