ഗസ്സ: (truevisionnews.com) അൽ അമൽ ആശുപത്രിയിൽ ഇസ്രായേൽ സയണിസ്റ്റ് സേനയുടെ തോക്കിൻ കുഴലിനുമുന്നിലും കർമനിരതനായിരുന്നു മുഹമ്മദ് ആബിദ് എന്ന നഴ്സ്.
ഇസ്രായേൽ ക്രൂരതക്കിരയായി ദേഹമാസകലം മുറിവേറ്റ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും വേദനയകറ്റാൻ അവസാന നിമിഷം വരെ തന്നാൽ കഴിയുംവിധം അദ്ദേഹം പരിശ്രമിച്ചു.
എന്നാൽ, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഐ.ഡി.എഫ് സൈനികർ ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ (പിആർസിഎസ്) വളന്റിയറായ ഈ മാലാഖക്ക് നേരെ ആശുപത്രിയിൽ വെച്ച് നിറയൊഴിച്ചു.
ജീവനുവേണ്ടി പിടയുന്ന ആബിദിനെ രക്ഷിക്കാൻ ശ്രമിച്ച റെഡ്ക്രസന്റിലെ സഹപ്രവർത്തകനായ ആംബുലൻസ് ഡ്രൈവറെ സൈന്യം ആട്ടിയോടിച്ചു.
മൃതദേഹം അവർ അജ്ഞാത കേന്ദ്രത്തിൽ ഒളിപ്പിച്ചു.
43 ദിവസത്തോളം ഇസ്രായേൽ സേന ആശുപത്രി വളഞ്ഞ് അതിക്രമം തുടരുമ്പോഴും രോഗികളെ സഹായിക്കുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നുവെന്നും പിആർസിഎസ് ഓർമിച്ചു.
ഇദ്ദേഹമുൾപ്പെടെ ഗസ്സയിൽ സേവനത്തിനിടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ റെഡ് ക്രസന്റ് ജീവനക്കാരുടെ എണ്ണം 16 ആയതായും സംഘടന അറിയിച്ചു.
#Killed #nurse #body; #found #rotting #two #weeks #later