കാസർകോട്: (truevisionnews.com) നാലുമാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവിനും കുടുംബത്തിനും എതിരെ ആരോപണം.
ഭർതൃവീട്ടിലെ മാനസിക പീഡനമാണ് മരണകാരണമെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ ആരോപിച്ചു. മകൾക്കെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു. സംഭവത്തിൽ ആദൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുളിയാർ അർളടുക്ക കോപ്പാളത്ത് ബിന്ദുവാണ് വെള്ളിയാഴ്ച ഉച്ചയോടെ നാലുമാസം പ്രായമുള്ള മകൾ ശ്രീ നന്ദനയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിന് മുന്നിലെ മരത്തിൽ തൂങ്ങിമരിച്ചത്.
ഇടുക്കി തൊടുപുഴ സ്വദേശി ശരത്തിന്റെ ഭാര്യയാണ് ബിന്ദു. ആറ് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സംഭവത്തിൽ ഭർത്താവ് ശരത്തും കുടുംബവും ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് രാമചന്ദ്രൻ്റെ ആരോപണം.
ശരത്തിന്റെ അമ്മ കഴിഞ്ഞദിവസം ബിന്ദുവിന്റെ വീട്ടിലേക്ക് ഫോൺ വിളിച്ച് മോശമായി പെരുമാറിയതായും പിതാവ് പറയുന്നുണ്ട്. ബിന്ദുവിന്റെ കയ്യിലെ ഞെരമ്പ് മുറിച്ച നിലയിലായിരുന്നു.
വീട്ടിലെ കിടപ്പുമുറയിൽ നിന്നുമാണ് നാലുമാസം പ്രായമുള്ള മകളെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൂത്ത കുട്ടി ശ്രീഹരി സംഭവ സമയം വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. മൂന്ന് ദിവസം മുൻപാണ് ബിന്ദു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നത്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടം നടത്തി. ഫോറൻസിക്ക് സംഘം സ്ഥലത്തെത്തി വീട്ടില്‍ പരിശോധന നടത്തി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
#Mental #torture #husband's #house #seen #severed #hand #tendon #case #unnatural #death