തിരുവനന്തപുരം :(truevisionnews.com) ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ജോയിയുടെ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഡിവൈഎഫ്‌ഐ നേതാവിനെ ആർഎസ്എസ് അക്രമി സംഘം വീട്ടിൽക്കയറി വധിക്കാൻ ശ്രമിച്ചു.
ഡിവൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗം കമുകിൻകുഴി പുതുവൽ പുത്തൻ വീട്ടിൽ എസ് സുജിത്തിനെയാണ് ആക്രമിച്ചത്. ബുധൻ രാത്രി 11 ഓടെയാണ് സംഭവം.
കേസിൽ പ്രതിയായ ആർഎസ്‌എസ് പ്രാദേശിക നേതാവ് രതീഷിനെ സംഭവ സ്ഥലത്തുനിന്ന് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. കത്തിയും മൺവെട്ടിയും സിമന്റ് കട്ടയും ഉപയോഗിച്ചായിരുന്നു അക്രമണം.
സുജിത്തിന്റെ കൈയ്‌ക്ക് വെട്ടേറ്റു. തലയ്‌ക്കും ഗുരുതര പരിക്കുണ്ട്. സുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കമുകിൻകുഴി ജങ്ഷനിൽ സ്ഥാപിച്ച വി ജോയിയുടെ പോസ്റ്റർ ആർഎസ്‌എസ് സംഘം ചൊവ്വ പകൽ നശിപ്പിച്ചിരുന്നു. ഇതിന് പകരമായി ബുധൻ വൈകിട്ട് ഏഴോടെ സുജിത്തടക്കമുള്ള സിപിഐ എം പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കാനെത്തിയപ്പോൾ ആർഎസ്‌എസ് സംഘം തടഞ്ഞിരുന്നു.
ഇതിന്റെ തുടർച്ചയായാണ് സുജിത്തിനെ വീടുകയറി ആക്രമിച്ചത്. മാതാപിതാക്കളുടെ മുമ്പിൽ വച്ചായിരുന്നു അക്രമണം.
#RSS #attack #DYFI #leader #Thiruvananthapuram