കൊച്ചി: (truevisionnews.com) വിവാഹംകഴിഞ്ഞ് ആദ്യദിവസംതന്നെ ആൺകുട്ടിയുണ്ടാകാൻ ഏത് രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് നിർദേശിക്കുന്ന കുറിപ്പ് നൽകിയെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതി ഹൈക്കോടതിയിൽ.
കൊല്ലം സ്വദേശിനിയായ 39-കാരിയാണ് പരാതിക്കാരി. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ സർക്കാറിന്റെ വിശദീകരണം തേടി. 2012 ഏപ്രിൽ 12-നായിരുന്നു മുവാറ്റുപുഴ സ്വദേശിയുമായുമായുള്ള ഹർജിക്കാരിയുടെ വിവാഹം.
ആൺകുട്ടിയുണ്ടാകാൻ ഏത് രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് വിശദീകരിക്കുന്ന കുറിപ്പ് വിവാഹം കഴിഞ്ഞ ദിവസം വൈകീട്ടുതന്നെ ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേർന്ന് തനിക്ക് തന്നതായാണ് യുവതിയുടെ ഹർജിയിൽ പറയുന്നത്.
ഇംഗ്ലീഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലേക്ക് മാറ്റിയാണ് നൽകിയതെന്നും അവർ വ്യക്തമാക്കുന്നു. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമപ്രകാരം ഇത്തരത്തിൽ നിർദേശം നൽകുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാനാകും.
വിഷയത്തിൽ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള പ്രീ നേറ്റൽ ഡയഗ്നോസ്റ്റിക് ഡിവിഷൻ അഡീഷണല് ഡയറക്ടർക്ക് നൽകിയ പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
ഭർത്താവിന്റെ കുടുംബം നൽകിയ കുറിപ്പും ഇത് തയ്യാറാക്കിയത് ഭർത്താവിന്റെ പിതാവാണെന്ന് തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട്ടും ഇവർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
പെൺകുട്ടി സാമ്പത്തിക ബാധ്യതയാകുമെന്നതിനാൽ കുറിപ്പിലെ നിർദേശം കർശനമായി പാലിക്കണെന്ന് ഭർത്താവും കുടുംബവും നിർബന്ധിച്ചതായി ഹർജിയിൽ പറയുന്നു.
ഭർത്താവുമൊത്ത് ലണ്ടനിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ, 2014-ൽ ഗർഭിണിയായതിനെ തുടർന്ന് ഹർജിക്കാരി നാട്ടിലേക്ക് മടങ്ങി.
2014-ൽ യുവതി പെൺകുട്ടിക്ക് ജന്മം നൽകിയതോടെ ഭർത്താവിൽ നിന്നും വീട്ടുകാരിയിൽ നിന്നും ഉപദ്രവം വർധിച്ചതായാണ് ഹർജിയിൽ പറയുന്നത്. ഇതിന് പിന്നാലെ ഇവർ കൊല്ലത്തെ കുടുംബക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അഡ്വ.വി. ജോൺ മാണിയാണ് ഹർജിക്കാരിക്കുവേണ്ടി ഹാജരായത്.
#Prescribed #how #sex #baby #boy #Woman #court #against #her #husband