ആലപ്പുഴ: www.truevisionnews.com ആഫ്രിക്കൻ പന്നിപ്പനി ആലപ്പുഴയിലും സ്ഥിരീകരിച്ചു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് അഞ്ചാം വാർഡിലെ കർഷകന്റെ ഫാമിലെ പന്നികൾക്കാണ് രോഗം കണ്ടെത്തിയത്. ഒരുകിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ കൊല്ലുന്ന നടപടി തിങ്കളാഴ്ച തുടങ്ങും.
നിലവിൽ പ്രദേശത്ത് കണ്ടെത്തിയ 13 പന്നികളെയാണ് ആദ്യംകൊല്ലുക. 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായി ജില്ല ഭരണകൂടം പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റ് മേഖലകളിലും മുൻകരുതലെടുക്കാൻ മൃഗസംരക്ഷണ വകുപ്പിനോട് നിർദേശിച്ചു.
പന്നി, പന്നിമാംസം, പന്നി ഉൽപന്നങ്ങൾ, തീറ്റ എന്നിവയടക്കം രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചു.
ഈപ്രദേശത്ത് പന്നികളുടെ വിൽപനയും വിതരണം നടത്തുന്ന കടകളുടെ പ്രവർത്തനം നിർത്തിവെക്കാനും നിർദേശമുണ്ട്. തണ്ണീർമുക്കം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിൽനിന്ന് രണ്ടുമാസത്തിനിടെ പന്നികളെ പുറത്തേക്ക് കൊണ്ടുപോയതും അന്വേഷിക്കും.
തദ്ദേശസ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസർ എന്നിവരുൾപ്പെട്ട ദ്രുതകർമസേന രൂപവത്കരിച്ചു.
#african #swine #fever #alappuzha