Dec 10, 2023 11:32 AM

കോട്ടയം : (truevisionnews.com) അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വികാരനിർഭരമായ യാത്രയയപ്പ്. കാനം രാജേന്ദ്രന്റെ കാനത്തെ കൊച്ചു കളപ്പുരയിടം വീട്ടിൽ പതിനൊന്നരയോടെ മണിയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരചടങ്ങുകൾ നടന്നു.

മകൻ സന്ദീപ് ചിതയ്ക്ക് തീക്കൊളുത്തി. പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ അടക്കം പതിനായിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.

ഇന്ന് പുലർച്ചെ രണ്ടോടെയാണു തീരുവനന്തപുരത്തുനിന്നുള്ള വിലാപ യാത്ര കാനത്തെ വസതിയിൽ എത്തിയത്. പ്രിയ നേതാവിനു വിടനൽകാൻ അപ്പോൾ മുതൽ നാടൊന്നിച്ച് എത്തിക്കൊണ്ടിരുന്നു.

അന്ത്യാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നവരുടെ ക്യൂ വീട്ടുവളപ്പിൽനിന്നു പുറത്തേക്കു നീണ്ടു. രാവിലെ പത്തോടെയാണു മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചത്.

മന്ത്രിമാർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ വസതിയിലെത്തി. ഔദ്യോഗിക ബഹുമതികളോടെ വീട്ടു വളപ്പിലായിരുന്നു സംസ്കാരം.

തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലെ പൊതുദർശനത്തിനുശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ വിലാപയാത്രയിൽ ആദ്യ പൊതുദർശനം മണ്ണന്തലയിലായിരുന്നു.

വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ എന്നിവിടങ്ങളിൽ നൂറുകണക്കിനു പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി. എംസി റോഡിലൂടെ കോട്ടയത്തേക്കുള്ള വഴിയിൽ തടിച്ചുകൂടിയവരെല്ലാം പ്രിയനേതാവിനു വിട ചൊല്ലി.

കൊല്ലം ജില്ലയിൽ നിലമേൽ, ചടയമംഗലം, ആയൂർ, പത്തനംതിട്ട ജില്ലയിലെ ഏനാത്ത്, അടൂർ, തിരുവല്ല, കോട്ടയം ജില്ലയിൽ ചങ്ങനാശേരി തുടങ്ങിയ കേന്ദ്രങ്ങളിലും പൊതുദർശനമുണ്ടായി.

സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ പൊതുദർശനത്തിനു ബസ് നിർത്തിയ കേന്ദ്രങ്ങളിലെല്ലാം പുറത്തിറങ്ങി ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു..

#Kanam #immortal #minds #people #Now #burning #memory #culture #over

Next TV

Top Stories