തൃശൂർ: (truevisionnews.com) മദ്യത്തിന്റെ സ്റ്റോക്ക് കണക്കുകളിൽ തിരിമറി നടത്തി ബാർ ഡയറക്ടറെ പറ്റിച്ച് അമ്പതു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി തള്ളി.

പീച്ചി വിലങ്ങന്നൂർ കല്ലിങ്കൽ വീട്ടിൽ പ്രശാന്തി (37) ന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. 2022-2023 വർഷത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിരൂരിലെ വേലോർഡ് ബാർ ആൻഡ് ഹോട്ടലിൽ മാനേജരായിരുന്നു പ്രതി.
ഇയാളും അക്കൗണ്ടന്റായ കൂട്ടാളിയും ബാർ ടെൻഡറും സ്റ്റോക്ക് ചെയ്ത മദ്യത്തിന്റെ കണക്കുകളിൽ തിരിമറി നടത്തുകയും സ്റ്റോക്കിലുള്ള മദ്യം കണക്കിൽപ്പെടുത്താതെ വിൽപ്പന നടത്തി ബാർ ഡയറക്ടറെ പറ്റിച്ച് 50 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്.
തെളിവുകളായ സി.സി ടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചാണ് പ്രതികൾ ഒളിവിൽ പോയത്. വിശ്വാസ വഞ്ചനയ്ക്കും പണം തട്ടിച്ചതിനുമെതിരെ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ഒളിവിലിരുന്ന പ്രതി ജില്ലാ കോടതിയിൽ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷയാണ് സെഷൻസ് കോടതി തള്ളിയത്.
കേസ് ഫയലും രേഖകളും പരിശോധിച്ച കോടതി പ്രതിക്ക് ജാമ്യം നൽകിയാൽ പൊലീസ് അന്വേഷണത്തിനെ പ്രതികൂലമായി ബാധിക്കുമെന്നും കുറ്റത്തിന്റെ ആഴം നിസാരവൽക്കരിക്കാവുന്നതല്ലെന്നും കേസിന്റെ ഗൗരവം പരിഗണിച്ച് പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറിന്റെ വാദങ്ങൾ കണക്കിലെടുത്താണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
#50lakhs #tampered #liquor #stock #figures #anticipatory #bail #application #accused #rejected
