കൊല്ലം: (truevisionnews.com) അച്ചൻകോവിൽ കോട്ടവാസൽ ഭാഗത്ത് ട്രെക്കിങിന് പോയി വനത്തിൽ അകപ്പെട്ട വിദ്യാർഥി സംഘത്തെ പുറത്തെത്തിച്ചു.

ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ 32 വിദ്യാർഥികളും രണ്ട് അധ്യാപകരുമടങ്ങിയ സംഘത്തെയാണ് രക്ഷപ്പെടുത്തിയത്. 17 ആൺകുട്ടിയും 15 പെൺകുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
സംഘത്തിലെ കൂടുതൽ പേരും പ്ലസ് ടു വിദ്യാർഥികളായിരുന്നു. രക്ഷപ്പെടുത്തിയ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
അച്ഛൻകോവിൽ കോട്ടവാസൽ ചെക്പോസ്റ്റ് ഭാഗത്ത് നിന്ന് അഞ്ചര കിലോമീറ്റർ ഉൾവനത്തിലായിരുന്നു സംഘം കുടുങ്ങിയത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സിന്റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികൾ അച്ചൻകോവിലിലേക്കെത്തിയത്.
ഞായറാഴ്ച രാവിലെ കോട്ടവാസൽ ഭാഗത്ത് വനപാലകരുടെ നേതൃത്വത്തിൽ ട്രെക്കിങ്ങിനുപോയ സംഘം മടങ്ങുന്നതിനിടെ കനത്ത മഴയെ തുടർന്ന് വനത്തിന് അകത്ത് അകപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘം വനത്തിൽ കുടുങ്ങിക്കിടക്കുന്ന വിവരം അധികൃതർ അറിയുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും വനംവകുപ്പും സംഭവസ്ഥലത്ത് വിദ്യാർത്ഥി സംഘത്തെ പുറത്തെത്തിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് തടസം നേരിടുകയായിരുന്നു.
മഴയോടൊപ്പം മൂടൽമഞ്ഞുകൂടിയായതോടെ മലയിറങ്ങുന്നത് തടസമുണ്ടാക്കിയത്. തുടർന്ന് സന്ധ്യ ആയപ്പോഴേക്കും സംഘം നടത്തം അവസാനിപ്പിച്ച് മഴ കുറയുന്നതിനായി കാത്തുനിന്നു. എന്നാൽ മൂടൽമഞ്ഞ് കൂടുകയായിരുന്നു.
അതോടെ അച്ഛൻകോവിൽ വനംവകുപ്പ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. 15ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും മഴയെ വകവെക്കാതെ സംഭവ സ്ഥലത്ത് എത്തിയത്. രാത്രി ഒൻപതോടെ സംഘങ്ങൾ നിൽക്കുന്ന സ്ഥലം മനസ്സിലാക്കി ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
#group #students #went #trek #got #stuck #forest #brought
