തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ വിവിധ നദികളില്‍ ജലനിരപ്പ് ഉയരുന്നതായി കേന്ദ്ര ജല കമ്മീഷന്‍ പറഞ്ഞു . തിരുവനന്തപുരം നെയ്യാര്‍ നദിയിലെ അരുവിപ്പുറം സ്റ്റേഷനില്‍ ജലനിരപ്പ് അപകട നിരപ്പിനേക്കാള്‍ കൂടുതലായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് .

തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷന്‍, പത്തനംതിട്ട അച്ചന്‍കോവില്‍ നദിയിലെ തുമ്പമണ്‍ സ്റ്റേഷന്‍, മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ് . ഈ തീരങ്ങളില്‍ ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജല കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് .
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി . ആലപ്പുഴയിലെ അപ്പര്‍ കുട്ടനാടന്‍ മേഖലകളില്‍ വെള്ളം കയറിത്തുടങ്ങി. ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങി. കുട്ടനാട്ടില്‍ ചമ്പക്കുളം, മങ്കൊമ്പ് എന്നിവിടങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടു.
വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാല്‍ കോട്ടയം താലൂക്കിലെ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു . അതുപോലെ ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
#Rivers #waterlevel #rising #Orange #yellow #alerts #announced #twodistricts #instate
