കൊച്ചി : (www.truevisionnews.com) പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്ക് എത്തണമെന്ന് സര്‍ക്കുലര്‍. എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

എറണാകുളം റൂറല്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകള്‍ക്കാണ് സര്‍ക്കുലര്‍ ലഭിച്ചത്. വിശ്രമമുറികളില്‍ യൂണിഫോം, ഷൂ തുടങ്ങിയവ സൂക്ഷിക്കരുതെന്നും വീട്ടില്‍ നിന്ന് തന്നെ യൂണിഫോം ധരിച്ച് സ്റ്റേഷനില്‍ എത്തണമെന്നുമാണ് സർക്കുലറിൽ പറയുന്നത്.
ഡ്യൂട്ടിയിലുള്ള മുഴുവന്‍ സമയവും യൂണിഫോം ധരിക്കണം. ഒരു സ്റ്റേഷനില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമായി രണ്ട് വിശ്രമകേന്ദ്രം മാത്രം മതി. ബാക്കിയുള്ളവ ഉടന്‍ മറ്റ് ആവശ്യത്തിനായി മാറ്റണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
വിശ്രമമുറിയെന്ന പേരില്‍ സ്റ്റേഷന്‍ കെട്ടിടത്തിലെ പകുതിയോളം മുറികള്‍ പൊലീസുകാര്‍ കൈയടക്കി വച്ചിരിക്കുകയാണെന്നും യൂണിഫോമും ഷൂസും തൊപ്പിയുമെല്ലാം അലക്ക് കേന്ദ്രത്തിലെന്ന പോലെ കൂട്ടിയിടുന്നു. പലരും അടിവസ്ത്രം വരെ അലക്കിയിടുന്ന സ്ഥമായി വിശ്രമമുറികളെ മാറ്റുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടുന്നു.
ചില സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ ചിത്രങ്ങളും സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഡിഐജി പുറത്തിറക്കിയ പുതിയ നിർദേശങ്ങള്‍ക്കെതിരെ സേനയില്‍ കടുത്ത അതൃപ്തി ഉയരുന്നുവെന്നാണ് സൂചന.
ദൂരസ്ഥലങ്ങളില്‍ നിന്ന് വന്ന് പോകുന്ന ഉദ്യോഗസ്ഥര്‍ക്കടക്കം യൂണിഫോം സൂക്ഷിക്കാന്‍ അനുവദിക്കാത്തത് പ്രായോഗികമല്ലെന്നാണ് വാദം. പൊലീസിന്റെ സമൂഹമാധ്യമ ഗ്രൂപ്പുകളിലും പ്രതിഷേധം ശക്തമാണ്. മഫ്തിയില്‍ ചെയ്യേണ്ട ഡ്യൂട്ടികള്‍ ഏറെയുള്ളതിനാല്‍ സ്റ്റേഷനില്‍ തന്നെ വസ്ത്രം മാറേണ്ട സാഹചര്യം മിക്കപ്പോഴും ഉണ്ടാകാറുണ്ടെന്നും പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു.
#KERALAPOLICE #Wear #uniform #home #come #duty #circular #controversy #DIG
