ഉത്തരാഖണ്ഡിൽ ഓടുന്ന ട്രെയിനിന് മുന്നിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ലോകേഷ് ലോഹാനി(35), മനീഷ് കുമാര്‍(25) എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലാണ് സംഭവം. സെൽഫിയെടുക്കുന്നതിനിടെ ട്രെയിൻ തട്ടി ഇരുവരും സമീപത്തുളള അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു.
ട്രാക്കില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ തട്ടി ഇരുവരും മരിച്ചത്. അൽമോറ സ്വദേശികളായ ഇരുവരും രുദ്രാപൂരിലുളള ലോകേഷിന്റെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. സഹോദരിയുടെ വീട്ടിൽ നിന്നും നടക്കാനിറങ്ങിയ ഇരുവരും ട്രാക്കിൽ കയറി നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ പാഞ്ഞുവന്ന ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ ഇരുവരും മരിച്ചിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. രണ്ടാളും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. ഡെറാഡൂണില്‍ നിന്ന് കാത്‌ഗോഡമ്മിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.
Two young men tried to take a selfie in front of a moving train