തൃശൂര്‍: തൃശൂര്‍ എളവള്ളിയില്‍ തെങ്ങ് കടപുഴകി വീണ് വയോധികയ്ക്ക് പരിക്ക്. മണച്ചാല്‍ പാട്ടത്തില്‍ വീട്ടില്‍ കാളിക്കുട്ടി (80) യ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. കാറ്റിലും മഴയിലും പെട്ട് റോഡരികിലെ വീട്ടുപറമ്പിൽ നിന്നിരുന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. കാളിക്കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്കും മാറ്റി.

ഇതിനിടെ തൃശൂർ അരിമ്പൂരിലുണ്ടായ കനത്ത കാറ്റിൽ മരം വീണ് കട തകർന്നു. മനക്കൊടി ആശാരിമൂലയിലാണ് ഹോട്ടലിന് മുകളിലേക്ക് മരം കടപുഴകി വീണത്. ആർക്കും പരിക്കില്ല. തത്രത്തിൽ പൊൻമാണി എന്നയാളുടെ ചായക്കടയാണ് മരം വീണു തകർന്നത്.
സമീപത്തെ വീടുകളിലെ മരങ്ങളും കടപുഴകിയിട്ടുണ്ട്. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ മരം മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിച്ചു.
അതേസമയം, അറബിക്കടലിനു മുകളിൽ ബിപോർജോയ് അതി തീവ്ര ചുഴലിക്കാറ്റായി മാറിയതോടെ മഴ സാഹചര്യവും ശക്തമായിട്ടുണ്ട്. ഇതോടെ കേരളത്തിൽ എട്ട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് 10 ജില്ലകളിലേക്ക് നീട്ടി.
പുതിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഴ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Elderly woman injured by falling coconut tree in Thrissur
