പാലക്കാട് : കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ചിലർ ആർ.എസ്.എസ് ഏജന്റുമാർ ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാലക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ഇടപെടൽ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇക്കാര്യം മതനിരപേക്ഷ കോൺഗ്രസ് പരിശോധിക്കണം. അതിന്റെ ഭാഗമായി ആർഎസ്എസും ബിജെപിയും നടപ്പാക്കുന്ന അന്ധമായ ഇടതുപക്ഷവിരുദ്ധതയും സർക്കാർ വിരുദ്ധതയും ബിജെപിയേക്കാൾ ഭംഗിയായി നടപ്പാക്കാനാണ് കേരളത്തിലെ ചില കോൺഗ്രസ് നേതാക്കള്‍ പാർട്ടിയെ നയിച്ചുകൊണ്ട് ശ്രമിക്കുന്നത്.
സഭ സ്തംഭിപ്പിച്ച് കേരളത്തിലെന്തോ സംഭവിക്കുന്നുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് ബിജെപിയുടെ കേന്ദ്രത്തിലെ അജണ്ട ചിലർ ഇവിടെ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്. നിയമസഭ നല്ലനിലയിൽ പോകണമെന്ന സമീപനമാണ് സർക്കാരിനുള്ളത്.
എന്നാൽ കേന്ദ്രംഭരിക്കുന്ന ബിജെപിയുടെ അജണ്ടക്കനുസരിച്ച് ബോധപൂർവ്വം സഭ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നത്. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന വലിയ അവഗണന നിയമസഭയിൽ പ്രതിപക്ഷം ചർച്ചചെയ്യുന്നില്ല. കേരളത്തിലെ സർക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്നത് തുടർഭരണം വന്നപ്പോൾ മുതൽ സംഘപരിവാർ അജണ്ടയായി മാറിയതാണ്.
ഐക്യകേരളം വന്നശേഷമുള്ള ആദ്യസർക്കാരിനെതിരെ വിമോചന സമരം നടത്തിയത് നമുക്കറിയാം. തുടര്‍ഭരണത്തിലെത്തിയ ആദ്യ ഇടതുപക്ഷ സര്‍ക്കാരിനേയും ആദ്ക കമ്മ്യൂണിസ്റ്റ് സർക്കാരിനെ കണ്ടതുപോലെയാണ് വലതുപക്ഷ രാഷ്ട്രീയം കാണുന്നത്. ഇന്ത്യയിലെ ബിജെപി ഇതര സർക്കാരുകളിൽ ഫലപ്രദമായ ബദലുയർത്തി നീങ്ങുന്ന സർക്കാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരാണ്. അതുകൊണ്ടുതന്നെ ഈ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Some of the Congress leaders in Kerala are RSS agents - Minister Muhammad Riaz