തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനകേസിൽ വിശദീകരണവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്ന് കെ സുധാകരൻ പ്രതികരിച്ചു. തനിക്കെതിരെയുള്ള വേട്ടയാടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സത്യാവസ്ഥ പുറത്തുവരട്ടെയെന്നും മുഖ്യമന്ത്രി അറിയാതെ ഇക്കാര്യത്തിൽ ഒന്നും നടക്കില്ലെന്നും കെ സുധാകരൻ വിശദീകരിച്ചു.
അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. സുധാകരന്റെ മുൻ ഡ്രൈവറുടെ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. വിശദമായ അന്വേഷണത്തിന് അനുമതി തേടി സർക്കാരിന് വിജിലൻസ് റിപ്പോർട്ട് നൽകി.
തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. കേസെടുത്ത് അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടി. കെ കരുണാകരൻ ട്രസറ്റിന്റെ പേരിലുള്ള അനധികൃത പണപ്പിരിവിലും സ്വത്ത് സമ്പാദനത്തിലും പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
കെ സുധാകരൻ എംപി ആയതുകൊണ്ട് തന്നെ കേസ് രജിസ്റ്റർ അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്. വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം കോഴിക്കോട് വിജിലൻസ് എസ്പിയുടെ നേതൃത്തിലാണ് അന്വേഷണം. അതിനിടെ വി എം സുധീരനുമായി എഐസിസി നേതൃത്വം സംസാരിച്ചിട്ടുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു. വിഷയം പരിഹരിക്കാൻ വി എം സുധീരൻ താത്പര്യമുണ്ടെങ്കിൽ പരിഹരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
Case of illegal acquisition of property; K Sudhakaran said that he is ready to face any inquiry