തിരുവനന്തപുരം: ( www.truevisionnews.com) ആശ വർക്കേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാലസമരം അമ്പത് ദിവസം പിന്നിടുന്നു. ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യാതെ സർക്കാർ മുന്നോട്ട് പോകുമ്പോൾ സമരം കടുപ്പിക്കാനാണ് ആശമാരുടെ തീരുമാനം. അൻപതോളം ആശമാർ ഇന്ന് സമരപന്തലിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിക്കും.

കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. അതുകൊണ്ട് തന്നെ ആദ്യമൊക്കെ സമരത്തെ സർക്കാർ ഗൗരവമായി എടുത്തില്ല. പിന്നെ മെല്ലെ പൊതുജനം സമരം ഏറ്റെടുത്തു.
ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല. സമരനേതാക്കളെ സിഐടിയു നേതാക്കൾ അപഹസിച്ചത് വലിയ ചർച്ചയായി. സുരേഷ് ഗോപിയുടെ വരവോടെ സമരത്തിന് ഒരു ദേശീയ മുഖം കൈവന്നു.
ആശമാർ കേന്ദ്രസ്കീമിലെ ജീവനക്കാർ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരൽചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. ഇതിനിടെ സമരവേദി പൊളിക്കാനുള്ള പൊലീസ് നീക്കം വലിയ വിമർശനത്തിന് ഇടയാക്കി. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകൾ ആശമാർ മാറ്റി മാറ്റി പരീക്ഷിച്ചു. പക്ഷെ സർക്കാർ ഇടപെടൽ മാത്രം അകലെ.
#Asha #workers #intensify #strike #Indefinite #strike #enters #50th #day #will #protest #cutting #hair #front #protest #venue
