ആശാ സമരം;ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും - എംബി രാജേഷ്

ആശാ സമരം;ചർച്ച പരാജയപ്പെടാൻ കാരണം സമരക്കാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും - എംബി രാജേഷ്
Mar 21, 2025 12:12 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) സമര രം​ഗത്തുള്ള ആശ പ്രവർത്തകർ നിർബന്ധബുദ്ധിയും ശാഠ്യവും പിടിച്ചതുകൊണ്ടാണ്‌ ചർച്ചയിൽ പ്രശ്ന പരിഹാരമുണ്ടാകാതിരുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ ഏതെങ്കിലും തരത്തിലുള്ള പിടിവാശിയല്ല ഇതിന് പിന്നിലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു.

ആശ പ്രവർത്തകരുടെ പ്രശ്നത്തോട് സർക്കാരിന് എല്ലാകാലത്തും അനുഭാവപൂർവ്വമായ നിലപാടാണുള്ളത്. അതുകൊണ്ടാണ്‌ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട്‌ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്.

എന്നാൽ സമരരം​ഗത്തുള്ളവരെ നയിക്കുന്ന ചിലർക്ക് ഈ സമരത്തിൽ ആശമാരുടെ ആവശ്യം നിറവേറ്റുകയെന്നതല്ല ലക്ഷ്യം. ഹെൽത്ത് വർക്കർമാരായി അം​ഗീകരിക്കാതെയിരിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു സമരത്തെ ആരു ശ്രമിച്ചാലും പരിഹരിക്കാൻ സാധിക്കുകയില്ല.

ചർച്ച ചെയ്തു പരിഹരിക്കാവുന്ന പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞു. സമരക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശി ഉപേക്ഷിച്ചാൽ സമരം പരിഹരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. 7000 രൂപ ഓണറേറിയവും 3000 ഫിക്സ്ഡ് ഇൻസ്റ്റന്റീവുമാണ് ആശമാർക്ക് ലഭിക്കുന്നത്.

3000 രൂപയിൽ 1800 രൂപ കേന്ദ്രവും 1200 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. ഫലത്തിൽ കേരളം മാത്രമായി ആശവർക്കർമാർക്ക് നൽകുന്നത് 8200 രൂപയാണ്. ന്യായമായിട്ടും സമരം കേന്ദ്ര സർക്കാരിനെതിരെയാണ് ഉയരേണ്ടത്.

ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഈ സമരത്തിനൊപ്പമില്ല. ആശവർക്കർമാരെ വോളണ്ടിയർമാരായല്ല ജീവനക്കാരായി അംഗീകരിക്കണമെന്നാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആവശ്യം.

കേന്ദ്രസർക്കാർ മാർഗരേഖ അനുസരിച്ച് സ്ത്രീ വോളണ്ടിയർ എന്നതൊഴിച്ച് മറ്റു മാർഗനിർദേശങ്ങളിൽ സംസ്ഥാന സർക്കാരിന് മാറ്റങ്ങൾ വരുത്താവുന്നതാണ്. ഇവരെ വോളണ്ടിയർമാർ എന്നതിന് പകരം ജീവനക്കാരായി മാറ്റിയാൽ അടിസ്ഥാന വേതനം ഉറപ്പാക്കേണ്ടി വരും.

പെൻഷൻ, ഇഎസ്ഐ, പിഎഫ് ഉൾപ്പെടെ നൽകേണ്ടി വരും. അത് കിട്ടില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സ്ത്രീ വോളണ്ടിയർ എന്നതിൽ മാറ്റം വരുത്തരുതെന്ന് മാർ​ഗരേഖയിൽ കേന്ദ്ര സർക്കാർ അനുശാസിക്കുന്നത്. ആശവർക്കർമാരെ വോളണ്ടിയർമാരായല്ല ജീവനക്കാരായി അം​ഗീകരിക്കണമെന്നാണ് കേരളത്തിന്റെയും ആവശ്യമെന്നും മന്ത്രി സഭയിൽ പറഞ്ഞു.

കേന്ദ്ര സർക്കാർ രാജ്യസഭയിൽ കഴിഞ്ഞ ദിവസം കൊടുത്ത മറുപടിയിൽ കേരള സർക്കാർ ആശ പ്രവർത്തകർക്ക് നൽകുന്ന ഓണറേറിയം 6000 രൂപയാണെന്നാണ്. സമരം ചെയ്യുന്നവർക്കുൾപ്പെടെ സർക്കാർ നൽകുന്നത് 7000 രൂപയാണെന്നതിൽ തർക്കമില്ല.

സാധാരണ ഇത്തരത്തിൽ സഭയിൽ ഒരു ചോദ്യം വന്നാൽ സംസ്ഥാനത്ത് നിന്ന് വിവരം ശേഖരിച്ചാണ് മറുപടി നൽകുക. എന്നാൽ അത്തരത്തിൽ സംസ്ഥാനത്ത് നിന്ന് വിവരം ശേഖരിച്ചിട്ടില്ല. ഇതിൽ രാഷ്ട്രീയ ലക്ഷ്യം സംശയിക്കേണ്ടതായുണ്ട്.

രാജ്യസഭയിലെ എംപിമാർക്ക് ഇതിൽ സഭയെ തെറ്റിധരിപ്പിച്ചത് ചൂണ്ടിക്കാട്ടി അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

#Ashastrike #reason #failure #talks #insistence #stubbornness #protesters #MBRajesh

Next TV

Related Stories
Top Stories










Entertainment News