കൊച്ചി: (www.truevisionnews.com)കൃത്യമായ രേഖകളില്ലാതെ അനധികൃതമായി തങ്ങിയ ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. ബംഗ്ലാദേശിലെ മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്.

ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
2017ൽ ആണ് ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തിയത്. തുടർന്ന് വ്യാജ ആധാർ കാർഡ്, മറ്റു രേഖകൾ എന്നിവ നിർമ്മിച്ചു. മൊബെൽ കണക്ഷനും, താമസത്തിനും മറ്റു കാര്യങ്ങൾക്കുമായി ഈ വ്യാജ രേഖകളാണ് ഉപയോഗിച്ചിരുന്നത്. അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും മാറി മാറി താമസിച്ചു വരികയായിരുന്നു.
വിവിധ ജോലികൾ ചെയ്തിരുന്ന ഇവർ പണം ഏജന്റിന് ബംഗാളിലേക്ക് അയച്ചു കൊടുക്കുകയും അവിടെ നിന്ന് ഏജൻ്റ് ബംഗ്ലാദേശിലെത്തിക്കുകയുമായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു.
ഇവർക്ക് സൗകര്യം ചെയ്തു കൊടുത്തവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതോടെ റൂറൽ ജില്ലയിൽ ഈ വർഷം പോലീസ് പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം നാൽപ്പതായി.
#Two #foreign #nationals #arrested #illegally #staying #fake #Aadhaar #cards #documents
