നെയ്യാറ്റിൻകര : (truevisionnews.com) പിതാവിനെ മക്കൾ സമാധി ഇരുത്തിയെന്ന സംഭവത്തിൽ നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ ഉടൻ തുറക്കും.

കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്.
2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. രാവിലെ 10 മണിക്കു മുൻപ് കല്ലറ തുറന്നു പരിശോധിക്കാനാണു തീരുമാനം.
ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്.കല്ലറയിലേക്കുള്ള വഴി അടച്ചു. ഇവിടെ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. കല്ലറ ടാർപോളിൻ ഉപയോഗിച്ച് മറച്ചിട്ടുമുണ്ട്. ആർഡിഒ എത്തിയതിനു പിന്നാലെ കല്ലറ പൊളിക്കുമെന്നു പൊലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
സമാധിയായി എന്നു പറയപ്പെടുന്ന ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന ആർഡിഒ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.
ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നു ഹൈക്കോടതി ആരാഞ്ഞു. മരണസർട്ടിഫിക്കറ്റില്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരും. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമായാണ്.
അന്വേഷണം തടയാനാവില്ല. എഫ്ഐആർ റജിസ്റ്റർ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. സ്വാഭാവിക മരണമാണോ അസ്വാഭാവിക മരണമാണോയെന്നു തിരിച്ചറിയണം. എങ്ങനെയാണു മരിച്ചതെന്ന് അറിയിക്കാൻ കുടുംബത്തോടും ആവശ്യപ്പെട്ടു.
#GopanSwamy's #tomb #opened #soon #large #police #team #reached #spot
