കണ്ണൂർ:(truevisionnews.com) അക്രമരാഷ്ട്രീയം ഉപേക്ഷിച്ചെന്ന് നേതാക്കൾ ആണയിടുമ്പോഴും കണ്ണൂരിൽ ബോംബ് നിർമാണത്തിന്റെ കണക്കുകൾ നൽകുന്നത് മറ്റൊരു ചിത്രമാണ്.
ജില്ലയിൽ അഞ്ച് വർഷത്തിനുള്ളിൽ 250-ലധികം ബോംബുകളാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി കണ്ടെടുത്തത്. രണ്ടുമാസത്തിനിടെ 23 ബോംബുകൾ പിടിച്ചെടുത്തു.
സ്ഫോടകവസ്തു നിർമാണ സാമഗ്രികളും കണ്ടെടുക്കുന്നുണ്ട്. ജില്ലയിൽ എല്ലാ ദിവസവും ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്.
പാനൂർ, കൊളവല്ലൂർ, തലശ്ശേരി എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ബോംബുകൾ പിടിക്കുന്നത്. മൂന്ന് വർഷത്തിനിടെ ജില്ലയിൽ എട്ടിടത്ത് സ്ഫോടനങ്ങൾ നടന്നതായാണ് പോലീസിന്റെ കണക്ക്.
ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 1998 ശേഷം 10 പേർ കൊല്ലപ്പെട്ടു. ഇതിൽ ആറുപേർ സി.പി.എം. പ്രവർത്തകരും നാലുപേർ ആർ.എസ്.എസ്. പ്രവർത്തകരുമാണ്.
ഐസ്‌ക്രീം ബോംബ്, സ്റ്റീൽ ബോംബ്, കടലാസ് ഉപയോഗിച്ചുള്ള കെട്ടുബോംബ് എന്നിവയാണ് കൂടുതൽ ഉണ്ടാക്കുന്നത്.
ഉൾനാടൻ ഗ്രാമങ്ങളിൽ രാഷ്ട്രീയ മേൽക്കോയ്മ നിലനിർത്താനും സ്വാധീനമുറപ്പിക്കാനും ബോംബ് ആയുധമാക്കുന്നു. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള മത്സരവും കുടിപ്പകയുമാണ് ബോംബ് നിർമാണത്തിനുള്ള മറ്റൊരു കാരണം.
ഒളിപ്പിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍
പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാത്ത സ്ഥലങ്ങളിലാണ് ബോംബ് സൂക്ഷിക്കുന്നത്. പി.വി.സി. പൈപ്പിനകത്തും ഗ്രാമങ്ങളിലെ റോഡരികിലെ മതില്‍ തുരന്ന് അറകളുണ്ടാക്കിയുമൊക്കെ ബോംബുകള്‍ സുരക്ഷിതമാക്കും.
ആള്‍താമസമില്ലാത്ത വീടുകള്‍, പറമ്പുകള്‍, ക്വാറികള്‍, ക്വാറികള്‍, കടപ്പുറം, അടുക്കള, മരത്തിലെ പൊത്തുകള്‍, മലിനജലസംഭരണി, വീടിന്റെ സണ്‍ഷേഡ്, തെങ്ങിന് മുകളില്‍ എന്നിവടങ്ങളില്‍ നിന്നൊക്കെ ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ബോംബ് സ്‌ക്വാഡ് പറയുന്നു.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ തിരഞ്ഞെടുത്ത പ്രവര്‍ത്തകരും ക്വട്ടേഷന്‍ സംഘങ്ങളും ബോംബ് നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും പോലീസ് പറയുന്നു.
#250 #bombs #recovered #Kannur #five #years