(truevisionnews.com) ബിഹാറിലെ ഗോപാൽപൂരിലാണ് വ്യത്യസ്തമായൊരു തട്ടിക്കൊണ്ട് പോകല്‍ ശ്രമം നടന്നത്.
വധുവിന്‍റെ ബന്ധുക്കള്‍ 15 വയസുള്ള ജമുയി ജില്ലക്കാരനായ കൌമാരക്കാരനെയാണ് വിവാഹത്തിന് നിര്‍ബന്ധിച്ചത്. കൗമാരക്കാരനെ കൊണ്ട് അവനെക്കാള്‍ പ്രായമുള്ള ഒരു യുവതിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു.
സംഭവത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെയാണ് വിഷയം പുറത്ത് അറിഞ്ഞത്. വീഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കൗമാരക്കാരനെ ഒരു കൂട്ടം ആളുകള്‍ വളയുന്നതും വധുവിന് സിന്ദൂരം ചാര്‍ത്താന്‍ നിര്‍ബന്ധിക്കുന്നതുമായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ കൗമാരക്കാരന്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു. ഇതിന് പിന്നാലെ ആള്‍ക്കൂട്ടം കൗമാരക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചു.
കൗമാരക്കാരന്‍റെ ബന്ധുക്കളുടെ പരാതിയില്‍ ഖൈറ പോലീസ് കേസെടുത്തു. ഗോപാൽപൂർ സ്വദേശി ഗനൗരി ഠാക്കൂറും മറ്റ് മൂന്ന് പേരും ചേർന്നാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലമായി വിവാഹം കഴിപ്പിച്ചെന്ന് ഖൈറ പോലീസ് പറയുന്നു.
എന്നാല്‍, സാധാരണയില്‍ നിന്നും വ്യത്യസ്തമായി, ജോലിയില്ലാത്ത കൗമാരക്കാരനെ എന്തിന് തട്ടിക്കൊണ്ട് പോയി എന്നതിന് പോലീസിന് വിശദീകരണമില്ല.
ഗനൗരി താക്കൂറും മൂന്ന് കൂട്ടാളികളും കൂടി വീട്ടിലെത്തി മകൻ രാംബാലക് കുമാറിനെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് ദാബിൽ നിവാസിയായ ലക്ഷ്മി താക്കൂർ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പിന്നീട് ഇവര്‍ മൂവരും ചേര്‍ന്ന് ആണ്‍കുട്ടിയെ ഗോപാൽപൂരിലേക്ക് കൊണ്ട് വരികയും അവിടെ വച്ച് കൊഡ്വാട്ടണ്ട് സ്വദേശിയായ പെൺകുട്ടിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം സമാനമായ ഒരു ഡസനോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം റവന്യു ഉദ്യോഗസ്ഥനായ റിന്‍റു കുമാർ ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന് വിവാഹം കഴിച്ചത് വലിയ വാര്‍ത്തായായിരുന്നു.
സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020 ജനുവരി മുതൽ നവംബർ വരെ 7,194 നിർബന്ധിത വിവാഹ കേസുകളും 2019-ൽ 10,925-ഉം 2018-ൽ 10,310-ഉം 2017-ൽ 8,972-ഉം നിർബന്ധിത വിവാഹ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ കണക്കുകളെക്കാള്‍ ഇരട്ടിയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
#Complaint #year-#old #boy #beaten, #gun #married