ഭോപ്പാൽ: (truevisionnews.com) മധ്യപ്രദേശിൽ കോൺഗ്രസ് എംഎൽഎമാരുടെ ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു.
ബിന എംഎൽഎ നിർമല സപ്രെ ഞായറാഴ്ച രാവിലെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി. സാഗർ ജില്ലയിലെ രഹത്ഗഢിൽ നടന്ന ബിജെപി പൊതുയോഗത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ സാന്നിധ്യത്തിലായിരുന്നു നിർമലയുടെ ബിജെപി പ്രവേശനം.
മണ്ഡലത്തിലെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റാനാകുന്നില്ലെന്നും പ്രതിപക്ഷത്തിരിക്കുന്ന പാർടിയുടെ അജൻഡയിൽ വികസനമില്ലെന്നുമാരോപിച്ചാണ് നിർമല ബിജെപിയിൽ ചേർന്നത്.
മാർച്ചിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം സംസ്ഥാനത്ത് വിട്ട് ബിജെപിയിലെത്തുന്ന മൂന്നാമത്തെ എംഎൽഎയാണ് നിർമല.
മാർച്ച് 16ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ 29ന് അമർവാര എംഎൽഎ കമലേഷ് ഷാ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
ഏപ്രിൽ 30ന് മുൻ മന്ത്രിയും ആറ് തവണ എംഎൽഎയുമായ രാംനിവാസ് റാവത്തും ബിജെപിയിൽ ചേർന്നു.
ദിഗ് വിജയ് സിങ് സർക്കാറിൽ മന്ത്രിയായിരുന്ന റാവത്ത് മുമ്പ് മധ്യപ്രദേശ് കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റായിരുന്നു. ഷിയോപൂർ ജില്ലയിലെ വിജയ്പൂർ മണ്ഡലത്തിൽ നിന്നാണ് റാവത്ത് ആറ് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൊറേനയിൽ നിന്ന് നരേന്ദ്ര സിങ് തോമറിനെതിരെ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
2013, 2018, 2023 വർഷങ്ങളിൽ തുടർച്ചയായി അമർവാരയിൽ നിന്നാണ് കമലേഷ് ഷാ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചു കയറിയത്.
#CongressMLA #joins #BJP; #third #MLA #join #BJP #month