പാലക്കാട്: (truevisionnews.com) കുഴൽമന്ദത്ത് രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് വെടിവച്ചത്.
ഇന്നലെ കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വനം വകുപ്പ് നടപടി. ഗുരുതരമായി പരുക്കേറ്റ തത്ത എന്ന സ്ത്രീ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്ന പ്രദേശമാണിത്. പലതവണ ഈ പ്രശ്നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല.
ഇന്നലെ വീട്ടുപരിസരത്ത് വച്ചാണ് തത്തയ്ക്ക് നേരെ ക്രൂരമായ ആക്രമണമുണ്ടായത്. വീടിനു പിന്നിൽ കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത.
ഇതിനിടെ കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി മാംസം നഷ്ടപ്പെട്ടു.
ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് തത്ത. സാമ്പത്തികമായി ഏറെ പ്രയാസപ്പെടുന്ന കുടുംബത്തിന്‍റെ ഏക അത്താണി കൂടിയാണ് ഇവര്‍.
#Protest #by #locals: #Two #wildboars #shotdead