കോവിഡിനു പിന്നാലെ വിദേശികള്‍ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ രാജ്യമാണ് ഭൂട്ടാന്‍. കോവിഡ് പിന്‍വാങ്ങിയിട്ടും പതുക്കെയാണ് ഭൂട്ടാന്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയത് . വിനോദ സഞ്ചാരികള്‍ക്കുള്ള പ്രതിദിന ഫീസ് മൂന്നിരട്ടിയിലേറെ അവര്‍ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു . എന്നാൽ സഞ്ചാരികളില്‍ വലിയൊരു വിഭാഗം ഭൂട്ടാനു നഷ്ടമായെന്ന് തിരിച്ചറിഞ്ഞതോടെ ഫീസ് കുറക്കാന്‍ അവർ തീരുമാനിച്ചിരിക്കുകയാണ്.

ഭൂട്ടാനില്‍ ഒരു ദിവസം താമസിക്കാനുള്ള സുസ്ഥിര ഫീസ് 65 ഡോളറില്‍ നിന്നും 200 ഡോളറാക്കി(ഏകദേശം 16,509) വര്‍ധിപ്പിച്ചിരുന്നു. കോവിഡിനു ശേഷം കാര്യമായ മാറ്റങ്ങൾ ഭൂട്ടാന്റെ വിനോദ സഞ്ചാര മേഖലയില്‍ വന്നിരുന്നില്ല. ഈ തിരിച്ചറിവില്‍ നിന്നാണ് പ്രതിദിന ഫീസ്
200 ഡോളറില്‍ നിന്നും 100 ഡോളറാക്കി കുറയ്ക്കാന്‍ ഇപ്പോള്‍ ഭൂട്ടാന്‍ തീരുമാനിക്കാൻ കാരണം. രാജ്യത്തെ തൊഴില്‍ മേഖലയിലും വിദേശ നാണയം ലഭ്യമാവുന്നതിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാക്കുന്നതിലുമെല്ലാം വിനോദ സഞ്ചാര മേഖലക്കു നിര്‍ണായക പങ്കുണ്ട് എന്ന് ഫീസില്‍ കുറവു വരുത്തിക്കൊണ്ടുള്ള പ്രസ്താവനയില്‍ സമ്മതിക്കുന്നു.
ഭൂട്ടാന്‍ പല കാര്യങ്ങളിലും വ്യത്യസ്തമാണ്. മറ്റു രാജ്യങ്ങള്‍ മൊത്ത ആഭ്യന്തര ഉത്പാദന സൂചിക വഴി സാമ്പത്തിക ശേഷി അളക്കുമ്പോള്‍ ഗ്രോസ് നാഷണല്‍ ഹാപ്പിനസ് അഥവാ മൊത്ത ദേശീയ സന്തുഷ്ടി അളക്കുന്ന രാജ്യമാണ് ഭൂട്ടാന്‍. വിനോദ സഞ്ചാരവും വിദേശ ബന്ധങ്ങളുമെല്ലാം സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണത്തിലാണ്.
ഫീസില്‍ ഇളവു വന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് ഭൂട്ടാന്‍ വിനോദ സഞ്ചാര വകുപ്പ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 56,000 സഞ്ചാരികളാണ് ഭൂട്ടാനിലേക്കെത്തിയത്. ഇതില്‍ 42,000 പേര്‍ ഇന്ത്യക്കാരാണ്. ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നാടാണ് ഭൂട്ടാന്‍. ഇന്ത്യക്കാര്‍ക്ക് പ്രതിദിനം 1200 രൂപ(14.5 ഡോളര്‍) മാത്രമാണ് അധിക ഫീസായി നല്‍കേണ്ടത്.
#Now #let's go #Bhutan #Discounted #almsfees #Bhutan
