കോഴിക്കോട് : ജന്മനാടിനെ പോലെ പ്രിയമായിരുന്നു ആ യുവാവിന് ഈ മലയോര ഗ്രാമം. ഒന്നര മാസം പ്രായമായ കൺമണിയെ കണ്ടു മടങ്ങിയ ആ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും നിനച്ചില്ല. കണ്ണീരായി ട്രെയിൻ ദുരന്തത്തിൽ പൊലിഞ്ഞ സദ്ദാമിൻ്റെ മരണം.

ഒഡിഷയിലെ ട്രെയിൻ ദുരന്തം രാജ്യത്തിനാകെ വിങ്ങലാകുമ്പോൾ കുറ്റ്യാടിക്കാർക്ക് അവരുടെ പ്രിയപ്പെട്ട ഒരാളെ നഷ്‌ടമായ ദുഃഖം കൂടെയുണ്ട്. മറുനാട്ടിൽനിന്ന് എത്തി മലയാളം സംസാരിച്ച് നാട്ടുകാരുടെ പ്രിയങ്കരനായി മാറിയ സദ്ദാമിനെയാണ് ട്രെയിൻ ദുരന്തം കവർന്നെടുത്തത്.
പശ്ചിമബംഗാൾ കോയിത്തോൺ ബില്ലി ബർദൂമ ഗ്രാമത്തിലെ സദ്ദാം ഹുസൈൻ (32) 15 വർഷമായി കുറ്റ്യാടിയിലെ ഡേമാർട്ട് സൂപ്പർമാർക്കറ്റിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഭാര്യയുടെ പ്രസവത്തിനായാണ് നാട്ടിലേക്ക് മടങ്ങിയത്.
പ്രസവശേഷം ചെന്നൈ-കോറാമണ്ഡൽ എക്‌സ്‌പ്രസിൽ കേരളത്തിലേക്ക് വരികയായിരുന്നു. ഈ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. സദ്ദാമിന് കുറ്റ്യാടിയിൽ വലിയൊരു സുഹൃദ് വലയമുണ്ട്.
നന്നായി മലയാളം സംസാരിക്കുന്നതിനാൽ നിരവധി പേരുമായി എളുപ്പം ചങ്ങാത്തത്തിലായി. നിർമാണമേഖലയിൽ ജോലിക്ക് എത്തി ഏവരുടെയും വിശ്വസ്തനായി മാറി. ബർദുമയിലെ പരേതനായ മുജീബ് സേട്ടിന്റയും തൊയിമ ബീബിയുടെയും മകനാണ് സദ്ദാം ഹുസൈൻ. ഭാര്യ: സുൽത്താന.
He returned after seeing Kanmani; Saddam's death in the train disaster in tears
