കൊല്ലം: (truevisionnews.com) വിൽപ്പനക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ച് കടത്തികൊണ്ടുവന്ന യുവാവിന് രണ്ട് വർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ.
കൊല്ലം കൊറ്റങ്കര ആലുമുട് മാമ്പുഴ കുമ്പളം കോളനിയിൽ കുമ്പളത്തു വീട്ടിൽ വിനോദി (28) നെയാണ് കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്.പിഴയൊടുക്കാതിരുന്നാൽ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.
കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് ജഡ്ജി ശാലീന വി.ജി. നായർ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് കോടതിയിൽ ഹാജരായി.
2018 ഒക്ടോബർ 23ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിവറേജ് കോർപറേഷൻ എഴുകോൺ ഔട്ട്ലറ്റിന് മുന്നിൽ പ്രതി കഞ്ചാവ് വിൽപ്പന നടത്തുന്നതായി എഴുകോൺ എക്സൈസ് ഇൻസ്പെക്ടർ ടോണി ജോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
എഴുകോൺ എക്സൈസ് ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ബി. ഗോപാലകൃഷ്ണനാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്തത്.
#youth #sentenced #prison #case #smuggling #ganja #sale