കോഴിക്കോട് : (truevisionnews.com) രണ്ടു തവണ എംഎഎൽഎയും വ്യവസായ മന്ത്രിയുമായി മണ്ഡലത്തിൽ നിറഞ്ഞു നിന്ന എളമരം കരീമിന് ബേപ്പൂരിന്റെ മണ്ണിൽ ആവേശ സ്വീകരണം.
അരക്കിണർ ചാക്കേരിക്കാടില്‍ ചുവന്നമുണ്ടും വെള്ള ഷര്‍ട്ടുമിട്ടാണ് കുരുന്നുകൾ വരവേറ്റത്.
സ്ഥാനാർഥിയുടെ കൈപിടിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് നടന്നപ്പോൾ ഫോട്ടോ എടുക്കാൻ നാട്ടുകാർ ചുറ്റുംകൂടി. വേനൽചൂടിനെ വെല്ലുന്ന ആവേശമാണ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിക്ക് നാടെങ്ങും ലഭിച്ചത്.
കല്ലിങ്ങലിൽനിന്നാണ് ആരംഭിച്ചത്. തൊണ്ണൂറിലെത്തിയ പിണ്ണാണത്ത് കാർത്യായനി നിറഞ്ഞചിരിയോടെ വരവേറ്റു. അകമ്പടിയായി മുത്തുക്കുടകളും ചെണ്ടമേളവും.
യുവതയുടെ വകയായി ചെറിയ പടക്കംപൊട്ടിക്കലും. നടുവട്ടം തട്ടാടത്ത് കാവ് സ്കൂളിന് സമീപവും തോണിച്ചിറയിലും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ പി എ മുഹമ്മദ് റിയാസെത്തിയത് ആവേശം കൂട്ടി.
പാറപ്പുറം നവചേതന ക്ലബ്ബിന് സമീപം സ്വീകരിക്കാനെത്തിയത് വി പി സുഭാഷ് ആയിരുന്നു. ബൈക്കപകടത്തിൽ നട്ടെല്ലിന് ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട സുഭാഷ് വീൽചെയറിലിരുന്ന് കണിക്കൊന്ന നൽകി വിജയാശംസ നേർന്നു.
ഉച്ചക്ക് ശേഷം നല്ലളം മോഡേണ്‍ ബസാര്‍, റഹ്മാന്‍ ബസാര്‍, ചെറുവണ്ണൂര്‍ കൊല്ലേരിത്താഴം എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം രാമാനാട്ടുകര നഗരസഭയിലെ ചുള്ളിപ്പറമ്പിലെത്തി.
കര്‍ഷകരും വനിതകളുമുള്‍പ്പെടുന്ന വന്‍കൂട്ടാമാണ് ഇവിടെ സ്ഥാനാര്‍ഥിയെ വരവേറ്റത്. കടലുണ്ടി പഞ്ചായത്തിലെ മണ്ണൂരിലെ സിപെക്സ് ഓഡിറ്റോറിയത്തില്‍നിന്ന് ചാലിയം ലൈറ്റ് ഹൗസില്‍ എത്തിയാണ് പര്യടനം സമാപിച്ചത്.
എൽഡിഎഫ് നേതാക്കളായ എം ഗിരീഷ്, ടി രാധാഗോപി, മുരളി മുണ്ടെങ്ങാട്ട്, പ്രകാശ് കറുത്തേടത്ത്, വാഴയിൽ ബാലകൃഷ്ണൻ, കെ ബീരാൻ കുട്ടി, കെ രാജീവ്, കെ എ ലൈല തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായി.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ യു സുധർമ, കെ ജയപ്രകാശ്, കെ സി അൻസാർ, ടി കെ ശൈലജ, എ ടി റിയാസ് അഹമ്മദ് , എം സമീഷ്, വി കെ സി റസാഖ് എന്നിവർ സംസാരിച്ചു.
#Enthusiastic #reception #for #ElamaramKareem #soil #Beypur