ദില്ലി: ( www.truevisionnews.com ) മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥിയ്ക്ക് പണം നൽകാത്തതിൻ്റെ പേരിൽ സീനിയർ വിദ്യാർഥികളുടെ മർദനം. ആക്രമണത്തിൽ ആറു സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ കാൺപൂരിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടർന്നാണ് പ്രതികളെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
തനായ് ചൗരസ്യ, അഭിഷേക് കുമാർ വർമ, യോഗേഷ് വിശ്വകർമ, സഞ്ജീവ് കുമാർ യാദവ്, ഹർഗോവിന്ദ് തിവാരി, ശിവ ത്രിപാഠി എന്നിവരാണ് കേസിലെ പ്രതികൾ.
മത്സരപരീക്ഷകൾക്കായി കോച്ചിംഗ് ക്ലാസിൽ ചേരാനാണ് ജൂനിയർ വിദ്യാർഥി ഇറ്റാവയിൽ നിന്ന് കാൺപൂരിലെത്തിയത്. തുടർന്ന് കോച്ചിംഗ് സെൻ്ററിലെ ചില സീനിയേഴ്സുമായി ബന്ധപ്പെട്ട് അവർ ഓൺലൈൻ വാതുവെപ്പ് ഗെയിം കളിക്കാൻ 20,000 രൂപ നൽകി.
പണം നഷ്‌ടപ്പെട്ടതിനെ തുടർന്ന് പകരം രണ്ട് ലക്ഷം രൂപ നൽകണമെന്ന് സീനിയേഴ്സ് സമ്മർദ്ദം ചെലുത്തുകയായിരുന്നു. എന്നാൽ പണം തിരികെ നൽകാനാകാതെ വന്നപ്പോൾ വിദ്യാർഥിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് തുടർച്ചയായി മർദിക്കുകയായിരുന്നു.
വിദ്യാർത്ഥിയുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ ചവിട്ടുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. ഒരു വീഡിയോയിൽ വിദ്യാർത്ഥിയുടെ മുടി കത്തിക്കാൻ ശ്രമിക്കുന്നതും മറ്റൊരു വീഡിയോയിൽ വിദ്യാർഥിയെ നഗ്നയാക്കി സ്വകാര്യഭാഗത്ത് ഇഷ്ടിക കൊണ്ട് ഇടിക്കുന്നതും കാണാം.
ദിവസങ്ങളോളം ആക്രമണം തുടർന്നതിന് ശേഷമാണ് വിദ്യാർഥി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും ചെയ്തത്. എന്നാൽ പ്രതികളെ താക്കീത് ചെയ്താണ് പൊലീസ് വിട്ടയച്ചതെന്ന് വിദ്യാർഥിയുടെ കുടുംബം പറയുന്നു.
അതിനിടെയാണ് മെയ് 4 ന് വിദ്യാർഥിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തുടർന്ന് കാൺപൂർ പൊലീസ് നടപടിയെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികൾക്കെതിരെ ഐപിസി 147, 34, 343, 323, 500, 506, 307 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആർ എസ് ഗൗതം പറഞ്ഞു. പോക്‌സോ നിയമത്തിലെയും സെക്ഷൻ 67 (ബി) പ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
#senior# students #beaten #up #not #paying #student #kanpur #utharpradesh