കോട്ടയം: (truevisionnews.com) മധ്യകേരളത്തിലെ പ്രധാന ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നാണ് കോട്ടയം. കേരള കോൺഗ്രസും സിപിഎമ്മും ഒരുപോലെ ശക്തി തെളിയിച്ച മണ്ഡലം.
മതസമുദായിക സംഘടനകൾക്ക് വലിയ സ്വാധീനമുള്ള മണ്ഡലം.വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന മണ്ഡലം. തോമസ് ചാഴികാടൻ ആണ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്നും വിജയിച്ചത്.
കോട്ടയം ജില്ലയിലെ പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ കൂടാതെ എറണാകുളം ജില്ലയിലെ പിറവവും ഉൾക്കൊള്ളുന്നതാണ് കോട്ടയം ലോകസഭാ നിയോജക മണ്ഡലം. മൊത്തം ഏഴ് നിയമസഭാ മണ്ഡലങ്ങൾ ആണ് കോട്ടയം ലോക സഭാ മണ്ഡലത്തിലുള്ളത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് തന്നെ ആദ്യം മത്സര ചിത്രം തെളിഞ്ഞ മണ്ഡലമാണ് കോട്ടയം.
എൽഡിഎഫിന്റേയും യുഡിഎഫിന്റേയും സ്ഥാനാർത്ഥികൾ രംഗത്ത് വന്നതോടുകൂടിയായിരുന്നു ഇത്. വോട്ട് പിടിക്കാൻ തുഷാർ വെള്ളാപ്പളളി കൂടി എത്തിയതോടെ പോര് മുറുകി.
44 വർഷത്തിന് ശേഷം കേരള കോൺഗ്രസുകൾ മുഖാമുഖം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ ഒരു പ്രത്യേകത. കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി.
കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി ജയിച്ച തോമസ് ചാഴിക്കാടൻ ഇത്തവണ എൽഡിഎഫിന് വേണ്ടിയും ജനവിധി തേടുന്നു. ഫ്രാൻസിസ് ജോർജ് പി.ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഗ്രൂപ്പിലാണ്. മാണി ഗ്രൂപ്പിലാണ് തോമസ് ചാഴിക്കാടൻ.
തോമസ് ചാഴികാടനും ഫ്രാൻസിസ് ജോർജും തമ്മിലുള്ള പോരാട്ടത്തിനിടയ്ക്ക് എന്‍ഡിഎ സ്ഥാനാർത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് എത്രത്തോളം വോട്ടുകൾ പെട്ടിയിലാക്കാൻ കഴിയുമെന്നതാണ് അടുത്ത ചോദ്യം? യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച് മുറുകിയാൽ എത്ര വോട്ട് എൻഡിഎയ്ക്ക് പിടിക്കാനാകുമെന്നതും, ആ വോട്ടുകൾ ആർക്കാവും നഷ്ടമാവുക എന്നതും നിർണായകമാണ്.
എസ്എന്‍ഡിപിക്ക് സ്വാധീനമുളള കോട്ടയം മണ്ഡലത്തില്‍ ബിഡിജെഎസ് പ്രസിഡന്റാണ് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയായി എത്തുന്നത്. 2019 ൽ വയനാട് നിയോജകമണ്ഡലത്തിൽ രാഹുൽ ഗാന്ധിയ്ക്ക് എതിരെ എൻഡിഎ ഇറക്കിയതും തുഷാർ വെള്ളാപ്പള്ളിയെ ആയിരുന്നു.
കണക്കുകൾ പറയുന്നത്
ആദ്യ തിരഞ്ഞെടുപ്പ് മുതലുള്ള മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കോട്ടയം ഏഴു തവണ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനൊപ്പവും ആറ് തവണ കേരള കോണ്‍ഗ്രസിനൊപ്പവും നിന്നു.
നാല് തവണ മാത്രമാണ് മണ്ഡലം ചുവപ്പണിഞ്ഞത്. ഇതില്‍ മൂന്ന് തവണയും വിജയിച്ചത് കെ. സുരേഷ് കുറുപ്പായിരുന്നു.
കണക്കുകളിൽ കോൺഗ്രസിനാണ് മുൻതൂക്കമെങ്കിലും കേരളാ കോൺഗ്രസിന്റെ തട്ടകത്തിൽ കേരളാ കോൺഗ്രസും എൽഡിഎഫും ഒന്നിക്കുമ്പോൾ വിജയം ഇടതുപക്ഷത്തിനൊപ്പമാകാനും സാധ്യതയുണ്ട്.
2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് 9,10,648 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്‍ (കേരള കോൺഗ്രസ് എം) 421,046 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാർത്ഥി വി എന്‍ വാസവന്‍ 3,14,787 വോട്ടുകളും എന്‍ഡിഎ സ്ഥാനാർത്ഥി പി സി തോമസ് 1,54,658 ഉം വോട്ടുകളും സ്വന്തമാക്കി.
1,06,251 വോട്ടിന്‍റെ പൂരിപക്ഷത്തിലായിരുന്നു ചാഴികാടന്‍റെ ജയം. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 120,599 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജോസ് കെ മാണിയുടെ വിജയം.
അതിനു മുന്‍പ് 2009 ലെ തിരഞ്ഞെടുപ്പിലും വിജയം ജോസ് കെ മാണിക്ക് ഒപ്പമായിരുന്നു. ഈ ഫലങ്ങളില്‍ നിന്നു തന്നെ മണ്ഡലത്തിൽ കേരളകോൺഗ്രസിനുള്ള സ്വാധീനം വ്യക്തമാണ്.
അപ്പോഴൊക്കെയും കേരള കോണ്‍ഗ്രസ് നാഷ്ണല്‍ കോൺഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ കേരളകോൺഗ്രസും എല്‍ഡിഎഫും കൈകോർക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ കോട്ടയത്തിന്‍റെ വിധിയെഴുത്ത് എന്താണെന്ന് കാത്തിരുന്ന് കാണാം.
#Who #guards #Kottayam? #Left #right #KeralaCongress #facetoface, #suspended #NDA