കൂത്തുപറമ്പ് (കണ്ണൂർ): (truevisionnews.com) ജയിലിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
മാങ്ങാട്ടിടം കണ്ടേരിയിലെ നവാസ് മൻസിലിൽ പി.കെ. അർഷാദിനെയാണ് കൂത്തുപറമ്പ് പോലീസ് ഇൻസ്പെക്ടർ പി.എസ്. ശ്രീജിത്തും സംഘവും പിടികൂടിയത്.
കണ്ണൂർ തോട്ടടയിൽ ഒളിവിൽ കഴിയുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് അർഷാദ് പോലീസിന്റെ വലയിലായത്. കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിലേക്കായിരുന്നു ലഹരി കടത്താൻ ശ്രമിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ ഉനൈസിനെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. എന്നാൽ അർഷാദ് പോലീസിനെ അക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ മാസം ആദ്യമാണ് കേസിനാസ്പദമായ സംഭവം.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരിയെ തട്ടികൊണ്ടുവന്ന് കൂത്തുപറമ്പ് നിർമ്മലഗിരിയിലെ ലോഡ്ജിൽ താമസിപ്പിച്ച് സ്വർണ്ണം തട്ടിയ കേസിൽ റിമാൻ്റിൽ കഴിയുകയായിരുന്ന പ്രതികൾക്കും സുഹൃത്തുക്കൾക്കുമാണ് ലഹരി വസ്തുക്കൾ എത്തിച്ച് നൽകാൻ ശ്രമിച്ചത്.
ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എസ്.ഐ. അഖിൽ, സിവിൽ പോലീസ് ഓഫീസർമാരായ മഹേഷ്, അഷറഫ്, സമന്യ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
#attempt #smuggle #drugs #prison; #Accused #who #attacked #police #escaped #arrested