തിരുവനന്തപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കേരളാദിത്യപുരം സ്വദേശി സുന്ദരേശൻ നായർ (66) നെ ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നാണ് ജഡ്ജി ആജ് സുദർശന്റെ വിധി. പിഴ തുക കുട്ടിക്ക് നൽക്കണം. 2014 ജനുവരി രണ്ട് പുലർച്ചെയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയുടെ അപ്പുപ്പന് നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയി. കുട്ടി അപ്പുപ്പനും അമ്മുമ്മക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയെ അടുത്തുള്ള പ്രതിയുടെ വീട്ടിൽ നിർത്തിയതിന് ശേഷമാണ് പ്രതി നാട്ടുകാർക്കൊപ്പം അപ്പുപ്പനെ ആശുപത്രിയിൽ കൊണ്ട് പോയത്.
പ്രതിയുടെ വീട്ടിൽ എത്തിയ കുട്ടി പ്രതിയുടെ ഭാര്യയുടെ കൂടെ കട്ടിലിൽ കിടന്ന് ഉറങ്ങി. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ പ്രതി കുട്ടിയെ പീഡിപ്പിച്ചു. കുട്ടി തടഞ്ഞെങ്കിലും പ്രതി വീണ്ടും പീഡനം തുടർന്നു. കുട്ടി പ്രതിയുടെ ഭാര്യയെ വിളിച്ചുണർത്തി മാറി കിടക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷമാണ് തൊട്ടടുത്ത മുറിയിൽ മാറി കിടന്നത്.
സംഭവത്തിൽ ഭയന്ന കുട്ടി ആരോടും പറഞ്ഞില്ല. സംഭവം നടക്കുമ്പോൾ കുട്ടി മൂന്നാം ക്ലാസിലായിരുന്നു. പിന്നീട് പ്രതിയെ കാണുമ്പോൾ കുട്ടിക്ക് ഭയപ്പാട് വർധിച്ചു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൽ പീഡനത്തെ സംബന്ധിച്ച് ഒരു വീഡിയോ കണ്ടപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്.
തുടർന്ന് സംഭവത്തെ കുറിച്ച് ഓർത്ത് കുട്ടിയുടെ മനോനില തകർന്നു. വീട്ടുകാർ ചികിത്സക്ക് കൊണ്ട് പോയെങ്കിലും പ്രതിയെ ഭയന്ന് കുട്ടി സംഭവം പുറത്ത് പറഞ്ഞില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കുട്ടി പഠിത്തത്തിൽ പിന്നോട്ട് പോയപ്പോൾ അധ്യാപകരും ശ്രദ്ധിച്ചു. തുടർന്ന് അധ്യാപകർ കുട്ടിയെ സ്കൂളിൽ വെച്ച് കൗൺസിലിംഗ് നടത്തിയപ്പോഴാണ് പുറത്ത് പറഞ്ഞത്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, എം.മുബീന, എസ്.ചൈതന്യ, ആർ.വൈ.അഖിലേഷ് ഹാജരായി. 22 സാക്ഷികളെ വിസ്തരിച്ചു. 27രേഖകളും ഹാജരാക്കി. മണ്ണന്തല സി ഐയായിരുന്ന ജി.പി.സജുകുമാർ, എസ്.ഐ ഒ.വി.ഗോപി ചന്ദ്രൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.
The accused who molested a nine-year-old girl was sentenced to seven years of rigorous imprisonment and a fine