തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 17 തവണ ഇന്ധന നികുതി കൂട്ടിയെന്ന ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ വാദം കല്ലുവെച്ച നുണയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.
അന്താരാഷ്ട്രവിപണയില്‍ അസംസ്‌കൃത എണ്ണയുടെ വില മാറുന്നതിനനുസരിച്ച് വില നിര്‍ണയിക്കുന്ന രീതി വന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വില കൂട്ടിയതനുസരിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധന നികുതി കൂടിയതെന്ന് കെ സുധാകരന്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത വിധത്തില്‍ ഇന്ധനനികുതി കുത്തനേ കൂട്ടിയിട്ട് അതിനെ ന്യായീകരിക്കാന്‍ യുഡിഎഫിനെ പഴിക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്ന് കെ സുധാകരന്‍ ആഞ്ഞടിച്ചു.
കേന്ദ്രം വില കൂട്ടിയപ്പോള്‍ നാലു തവണ അധികനികുതി വേണ്ടെന്നുവച്ച് യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് 619.17 കോടിയുടെ സമാശ്വാസം നല്‍കിയെന്ന് കെ സുധാകരന്‍ പറയുന്നു. സര്‍ക്കാര്‍ ഈ മാതൃക പിന്തുടര്‍ന്നില്ലെന്നു മാത്രമല്ല ഇപ്പോള്‍ ലിറ്ററിന് 2 രൂപ സെസ് കൂട്ടുകയും ചെയ്തു.
ഇതോടെ കേരളത്തില്‍ ശരാശരി വില പെട്രോളിന് 107.59 രൂപയും ഡീസലിന് 96.53 രൂപയുമായി കുത്തനേ ഉയര്‍ന്നു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന രീതിയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
Finance Minister's claim that UDF government increased fuel tax 17 times is false; K. Sudhakaran against Finance Minister