തിരുവനന്തപുരം: ജയിൽ ചപ്പാത്തിയിൽ മുടിനാരുകൾ ലഭിച്ചതായി ഉപഭോക്താവ്. തിരുവനന്തപുരം മണക്കാട് സ്വദേശി വാങ്ങിയ ജയിൽ ചപ്പാത്തിയിലാണ് നീളം കുറഞ്ഞ ഒരു കൂട്ടം മുടിനാരുകൾ കണ്ടത്.
തമ്പാനൂർ ബസ്സ്റ്റാന്റിനുള്ളിലെ ഔട്ട്ലെറ്റിൽ നിന്നാണ് ചപ്പാത്തി വാങ്ങിയത്. ഓഫീസിലേക്ക് പോകുംവഴിയാണ് ചപ്പാത്തി വാങ്ങിവച്ചത്. ഓഫീസിലെത്തി കഴിക്കാനെടുത്തപ്പോഴാണ് ചപ്പാത്തിയിൽ മുടിനാരുകൾ വിതറിയതുപോലെ കാണപ്പെട്ടത്.
നീളം കുറഞ്ഞ ഒരു കൂട്ടം മടിയിഴകൾ ചപ്പാത്തിയിൽ പറ്റിപ്പിടിച്ച് ഇരിക്കുകയായിരുന്നു. മിക്ക ദിവസങ്ങളിലും ചപ്പാത്തി വാങ്ങാറുണ്ടെന്നും ഇത്തരമൊരു അനുഭവം ആദ്യമാണെന്നും ഉപഭോക്താവ് പറഞ്ഞു.
ഭക്ഷ്യവിഷബാധയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും നിരന്തരമായി സംസ്ഥാനത്ത് ചർച്ചചെയ്യപ്പെടുമ്പോഴാണ് സാധാരണക്കാരുടെ ആശ്രയമായ ജയിൽ ഭക്ഷണത്തിലും ഇത്തരം മാലിന്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്.
Customer reported getting hair fibers in jail chapati