തിരുവനന്തപുരം : 2023 ലെ കേരള ബഡ്ജറ്റ് നിരാശാജനകമാണെന്നും കവലപ്രസംഗം എഴുതി വായിക്കുന്നതിൽ ബഡ്ജറ്റ് പ്രസംഗമോ പുതിയ സമീപനമോ കാണാനാവില്ലെന്നും ആർ.എം.പി.ഐ കേരള സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ബഡ്ജറ്റിലെ പ്രധാന നിർദ്ദേശങ്ങൾ കേന്ദ്ര പദ്ധതികളുടെ കണ്ണാടി നിഴലായി ചുരുങ്ങിപ്പോയെന്നും ആർ.എം.പി.ഐ ആരോപിച്ചു. ജി.എസ്.ടി. നടപ്പിലാക്കിയതു വഴി നികുതി വൻതോതിൽ വർദ്ധിച്ച് ദുരിതത്തിലായ ജനങ്ങളെ വീണ്ടും നികുതി വർദ്ധിപ്പിച്ച് പിഴിയുകയാണ്. ഇന്ധന വില കൊണ്ടു പൊറുതിമുട്ടിയ ജനങ്ങൾക്ക് നൽകിയ ഇളവ് ഇപ്പോൾ പിടിച്ചു പറിക്കുന്നു.
കടലാസിൽ കാണുന്ന വളർച്ചാ പ്രഖ്യാപനങ്ങൾ നാട്ടിലെവിടെയും കാണാനാവുന്നില്ല. പുതിയ സംരംഭങ്ങളും വ്യവസായങ്ങളും പരസ്യങ്ങളിൽ നിന്ന് പ്രായോഗിക പദ്ധതികളായി മാറുന്നില്ല. അതി ദരിദ്രരെ കണ്ടെത്താനുള്ള സർവ്വേ ആഘോഷിച്ച ശേഷം ദാരിദ്ര്യനിർമാർജ്ജനം ദീർഘകാല പദ്ധതിയാവുന്നത് ലജ്ജാകരമാണ്.
പൊതു ഗതാഗത സംവിധാനമായ KSRTC യിലെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ ചുളുക്കുവിദ്യകൾ കൊണ്ട് പുകമറയുണ്ടാക്കുകയാണ്. കുറഞ്ഞ സർവ്വീസുകൾ നടത്തി റെക്കോർഡ് വരുമാനമുണ്ടാക്കിയിട്ടും ഭരണ സംവിധാനവും മുൻ ബാദ്ധ്യതകളും KSRTC യെ മുടിക്കുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനത്തെ ഇല്ലാതാക്കാൻ സ്വകാര്യ ലോബിക്കായി സർക്കാർ ഒത്തുകളിക്കുന്നെന്ന പരാതിയെ ശരിവെക്കുന്നതാണ് ബഡ്ജറ്റിലെ സമീപനം. സാമൂഹ്യ പെൻഷനും കിഫ്‌ബിയും സർക്കാരിന്റെ പ്രവർത്തനങ്ങളായിരിക്കെ അതിന്റെ കടബാധ്യത സർക്കാരിനില്ലെന്ന വിതണ്ഡവാദം പരിഹാസ്യമാണ്.
കോവിഡും പ്രതിരോധ കുത്തിവെയ്പും ഉണ്ടാക്കിയ പ്രശ്നങ്ങൾ കൊണ്ട് ജനങ്ങൾ ആശങ്കയിലായിരിക്കെ വിഷയം പഠിക്കാനോ പരിഹരിക്കാനോ ഒരു നിർദ്ദേശവുമില്ലാതെ 5 കോടി നീക്കി വെച്ചത് തികച്ചും അപര്യാപ്തമാണ്. പലകാര്യങ്ങളും പലയിടത്തും ആവർത്തിക്കുന്ന ബഡ്ജറ്റ് പ്രസംഗം സൂക്ഷ്മതയില്ലാതെ തയ്യാറാക്കി വലിച്ചു നീട്ടിയതായിപ്പോയി.
തോട്ട മേഖലയെ സംരക്ഷിക്കുന്ന സമഗ്ര പദ്ധതിയെക്കുറിച്ച് പുറത്തു പലപ്പോഴും കേൾക്കുന്നുണ്ടെങ്കിലും ബഡ്ജറ്റിലെ നിശബ്ദത നിയമ വിരുദ്ധ കൈവശക്കാരായ തോട്ടം മുതലാളിമാർക്കായി ചില കാര്യങ്ങൾ ഒളിച്ചു കടത്തുന്നതിന്റെ സൂചനയാണ്.
പുതിയ ഇൻഷൂറൻസ് പദ്ധതികൾ വിഭവസമാഹരണ ഉപാധിയാക്കി ജീവനക്കാരെ പിഴിയുന്ന സാഹചര്യമുണ്ട്. ഇതിൽ ചേരുന്നതിന് ജീവനക്കാരെ നിർബ്ബന്ധിക്കുന്നു. ജി.എസ്.ടി. വന്നാലുണ്ടാവുന്ന നേട്ടം പറഞ്ഞ് അതിന് മുൻകൈയെടുക്കുകയും ആഹ്ലാദത്തോടെ വരവേൽക്കുകയും ചെയ്ത ഇടതുമുന്നണി ഇപ്പോൾ അതിന്റെ പേരിൽ വിലപിക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല.
ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിച്ചില്ല,എന്നത് ഖേദകരമാണ്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പുതിയ നികുതി വർദ്ധനകൾ പിൻവലിച്ചും ആശ്വാസ നടപടികൾ വർദ്ധിപ്പിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് ആർ.എം.പി.ഐ. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു
disappointing; RMPI as budget speech