മൂന്നാര്‍: ആളൊഴിഞ്ഞ വീട്ടിൽ ദിവങ്ങളോളം താമസിച്ച് മോഷണം നടത്തിയ കള്ളനെ പിടികൂടി പൊലീസ്. പള്ളിവാൽ സ്വദേശിയും പെരിയവര ടോപ്പ് ഡിവിഷനിൽ താമസക്കാരനുമായ മണികണ്ഠൻ (42)നെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ആളൊഴിഞ്ഞ വീട്ടിൽ ദിവങ്ങളോളം താമസിച്ചു ഇവിടെയുള്ള വീട്ടുപകരണങ്ങൾ ഒന്നൊന്നായി വിറ്റ് മദ്യം വാങ്ങി സുഖ ജീവിതം നയിക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. പിഡബ്ല്യൂഡി ജീവനക്കാരനായ എസ്. ബാലസുബ്രഹ്മണ്യന്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിലാണ് മോഷണം നടന്നത്. കാലവർഷത്തിൽ പിഡബ്ലുഡി ക്വാര്‍ട്ടേഴ്സ് അപകടത്തിലായതിനെ തുടർന്ന് മറ്റൊരിടത്തേക്ക് ബാലസുബ്രമണ്യന്‍ താമസം മാറ്റിയിരുന്നു.
ആളില്ലെന്ന് മനസിലായതോടെ മോഷ്ടാവായ മണികണ്ഠന്‍ ഇവിടെ താമസം തുടങ്ങുകയായിരുന്നു. ഒട്ടുമിക്ക വീട്ടുപരണങ്ങളും ഇയാള്‍ വിറ്റ് മദ്യം വാങ്ങിയിരുന്നു. കൈയ്യിലെ പണം തീര്‍ന്നതോടെ വീട്ടിലെ എൽഇഡിറ്റിവിയും ബാക്കിയുള്ള സാധനങ്ങളും കടത്താൻ ശ്രമിക്കവെയാണ് പ്രതിയെ പൊലീസ് പൊക്കിയത്.മൂന്നാർ ഇക്കാനഗറിലെ പിഡബ്ലുഡി കോട്ടേഴ്സ് കാലവർഷത്തിൽ ഇടിഞ്ഞുതാണതോടെയാണ് ബാലസുബ്രഹ്മണ്യം താമസം മറ്റൊരിടത്തേക്ക് മാറ്റിയത്.
അത്യാവശ്യ സാധനങ്ങളായ പാത്രങ്ങളും തുണികളും മാത്രമാണ് പെട്ടന്ന് വീടുമാറുന്നതിനിടെ ഇവര്‍ കൈയ്യിൽ എടുത്തത്. ടിവി, തയ്യൽ മിഷൻ കുറച്ച് പാത്രങ്ങൾ എന്നിവ വീട്ടിൽ തന്നെ സൂക്ഷിച്ചു. ഇടയ്ക്ക് വീട്ടിൽ ബാലസുബ്രഹ്മണ്യം താമസിക്കുന്നതും പതിവായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടിൽ ആരുമില്ലെന്ന് മനസിലാക്കിയ മോഷ്ടാവ് കുളിമുറിയുടെ മേൽക്കൂര തകർത്ത് അകത്തുകയറി താമസം ആരംഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് വീട്ടിലെ പാത്രങ്ങൾ ഓരോന്നായി ടൗണിൽ വിറ്റ് പണം സ്വരൂപിച്ച് മദ്യം വാങ്ങി കഴിച്ചു. വീട്ടിൽ സൂക്ഷിച്ചിരുന്ന തുണികൾ മെത്തയാക്കി കിടന്നുറങ്ങി. ഇന്ന് രാവിലെ ആളില്ലാത്ത വീട്ടില്‍ നിന്നും എൽഇഡിടിവിയും പാത്രങ്ങളും തലയിൽ ചുമന്ന് പോകുന്നത് കണ്ട അയൽവാസികൾ കാര്യം തിരക്കിയതോടെയാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും. എസ്ഐ നിസാമിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Burglary after staying in an empty house for days; The thief was caught