ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മുഹമ്മദ് സുഹൈബ് കൺസൾട്ടേഷനിടെ സ്വകാര്യഭാഗങ്ങൾ കാണിച്ചുവെന്നാണ് പരാതി. കോന്നി സർക്കാർ മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഓൺലൈൻ കൺസൾട്ടേഷൻ ഡ്യൂട്ടിയായിരുന്നു ഡോക്ടർക്കുണ്ടായിരുന്നത്. വീട്ടിൽ ഇരുന്ന് ലാപ്ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടർ കൺസൾട്ടേഷൻ നടത്തുകയായിരുന്നു.
ഇതിനിടെ മുഹമ്മദ് സുഹൈബ് നഗ്നതാപ്രദർശനം നടത്തിയെന്നാണ് ഡോക്ടറുടെ പരാതി. കോന്നി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മുഖേനയാണ് ഡോക്ടർ പരാതി നൽകിയത്. സംഭവം നടന്നത് ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു.
Display of nudity during online consultation; The accused is in custody