കോട്ടയം: കേരളത്തിനാകെ അപമാനകരമായ വാർത്തകളാണ് കോട്ടയത്തെ കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു കൊണ്ടിരിക്കുന്നതെന്നു കെ.കെ.രമ എം.എൽ.എ. ഇൻസ്റിറ്റ്യൂട്ടിൽ കഴിഞ്ഞ 46 ദിവസങ്ങളായി വിദ്യാർത്ഥികൾ നടത്തുന്ന സമരസ്ഥലം സന്ദർശിച്ചതിനുശേഷം സമരം നടത്തുന്ന വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അവർ.
സാമൂഹ്യ പിന്നാക്കാവസ്ഥയിലും ദരിദ്രമായ സാഹചര്യങ്ങളിലും നിന്ന് പഠനം തന്നെ പോരാട്ടമാക്കി ഇന്ത്യയുടെ രാഷ്ട്രപതി പദവി വരെ ഉയർന്ന മഹദ് വ്യക്തിത്വമാണ് കെ.ആർ നാരായണൻ. അതിജീവനത്തിനു പൊരുതുന്ന സർവ്വമനുഷ്യർക്കും സമൂഹങ്ങൾക്കും പ്രചോദനമാണ് ആ ജീവിതം. അദ്ദേഹത്തിന്റെ ജന്മദേശത്ത് ആ നാമധേയത്തിൽ സ്ഥാപിതമായ ഒരു ചലച്ചിത്ര ഇൻസ്‌റ്റിറ്റ്യൂട്ടിൽ കൊടിയ ജാതീയ വിവേചനവും ജാതിപീഡനവും സാമൂഹ്യനീതി അട്ടിമറിയും കൊടികുത്തിവാഴുന്നുവെന്ന സാഹചര്യം അത്യന്തം ഗൗരവതരമാണ്.
വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഇൻസ്‌റ്റിറ്റ്യൂട്ടിൻറെ മേലധികാരികളിൽ നിന്ന് ജാതീയമായി നേരിടുന്ന വിവേചനത്തിൻറെയും അധിക്ഷേപത്തിൻറെയും പീഡനത്തിൻറെയും ഞെട്ടിക്കുന്ന വസ്തുതയാണ് വിദ്യാർത്ഥികളിൽ നിന്നും ബന്ധപ്പെട്ടവരിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്.
വളരെ മൗലികമായ പ്രശ്നങ്ങളുയർത്തി നടക്കുന്ന ഈ പ്രക്ഷോഭത്തെ അർഹിക്കുന്ന ഗൗരവത്തിലോ വേഗത്തിലോ പരിഗണിക്കാനും പരിഹരിക്കാനും ബന്ധപ്പെട്ട അധികാരികളോ സർക്കാരോ തയ്യാറാകുന്നില്ലെന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സാമൂഹ്യ പിന്നാക്കവിഭാഗങ്ങൾക്ക് അർഹമായ ഇ ഗ്രാൻറ്സ് ലഭിക്കുന്നതിന് പ്രക്ഷോഭം നയിച്ച വിദ്യാർത്ഥികളെ തെരഞ്ഞുപിടിച്ച് വർഷങ്ങളോളം വേട്ടയാടുകയാണെന്ന ഗുരുതരമായ ആക്ഷേപമാണ് ഇൻസ്‌റ്റിറ്റ്യൂട്ടിൻറെ ഡയരക്ടറുടെ പേരിൽ ഉയർന്നുവന്നിരിക്കുന്നത്.
സമരത്തിന് നേതൃത്വം കൊടുത്തവരെ നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി കോഴ്സ് വിജയകരമായി പൂർത്തിയാക്കാൻ അനുവദിക്കാത്ത വിധം പ്രതികാര നടപടികൾക്ക് ഇരയാക്കി കൊണ്ടിരിക്കുകയാണ്. അർഹമായ സംവരണാനുകൂല്യങ്ങൾ ഇവിടെ നിഷേധിക്കപ്പെടുകയാണെന്ന് കണക്കുകൾ നിരത്തിയാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നത്. സംവരണ പ്രാതിനിധ്യ നീതി അനുവദിച്ചു കിട്ടുന്നതിനായി ഒരു സർക്കാർ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് കോടതികളിൽ വർഷങ്ങൾ നീളുന്ന നിയമയുദ്ധം നയിക്കേണ്ടി വരുന്ന സാഹചര്യം കേരളീയ സമൂഹത്തിനു തന്നെ ലജ്ജാകരമാണ്.
ഇൻസ്‌റ്റിറ്റ്യൂട്ടിലെ ക്ലീനിംഗ് ജീവനക്കാർ നേരിടുന്ന ജാതി-വർണ്ണ വിവേചനവും അധിക്ഷേപവും തൊഴിൽ ചൂഷണവും ഇതിലേറെ ഞെട്ടിപ്പിക്കുന്നതാണ്. ഇൻസ്‌റ്റിറ്റ്യൂട്ടിലെ ശുചീകരണ ജീവനക്കാരെ കൊണ്ട് ഡയരക്ടറുടെ വീട്ടിലെ ശുചീകരണജോലികളടക്കം ചെയ്യിക്കുകയാണെന്ന വിവരമാണ് തൊഴിലാളികൾ വെളിപ്പെടുത്തിയിരിക്കുന്നത്. വീട്ടിൽ ജോലിക്ക് കയറ്റുന്നതിന് മുമ്പ് തൊഴിലാളികളുടെ ജാതി ചോദിച്ചുവെന്നും, പുറത്തുനിന്ന് കുളിച്ചുമാത്രമേ ഡയരക്ടറുടെ വീട്ടിൽ ജോലിക്ക് കയറാൻ അനുവാദമുള്ളൂവെന്നും, കുടിവെള്ളത്തിന് പോലും തൊഴിലാളികൾക്ക് അയിത്തം കൽപ്പിച്ചിരിക്കുകയാണെന്നും ഇവർ പറയുന്നു.
ഡയരക്ടറുടെ വീട്ടിലെ ക്ലോസറ്റുകൾ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ശുചീകരണ തൊഴിലാളികൾ ബ്രഷുപയോഗിക്കാതെ കൈ കൊണ്ട് സ്ക്രബ്ബർ വെച്ച് കഴുകണമെന്ന നിലപാടൊക്കെ എത്രമാത്രം സാമൂഹ്യ വിരുദ്ധവും മനുഷ്യന്റെ അന്തസിനെ അവഹേളിക്കുന്നതുമാണ്. ഡയരക്ടറുടെ നേതൃത്വത്തിൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഇത്തരം നടപടികൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ട ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൻറെ ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ പക്ഷെ, സമരം ചെയ്ത തൊഴിലാളി സ്ത്രീകളെ ക്രൂരമായി അധിക്ഷേപിക്കാനാണ് മുതിർന്നിട്ടുള്ളത്.
പ്രതിഭാധനനായ ഒരു ചലച്ഛിത്രകാരനെന്ന നിലയിൽ അദ്ദേഹത്തെ കുറിച്ച് കേരളീയ സമൂഹത്തിനുള്ള പ്രതീക്ഷകളെയാകെ തകിടം മറിക്കുന്ന തരത്തിലുണ്ടായ സ്ത്രീവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ പ്രതികരണം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അത് തിരുത്താനും ആത്മാർത്ഥമായി ഖേദപ്രകടനം നടത്താനും അദ്ദേഹം തയ്യാറാവണമെന്നും കെ.കെ രമ എം.എൽ.എ ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾ നടത്തുന്ന ന്യായമായ സമരത്തെ ഗൗരവപൂർവ്വം പരിഗണിക്കുന്നതിനു പകരം സ്ഥാപനം പൂർണ്ണമായും അടച്ചിട്ട് കുട്ടികളുടെ പഠനം പോലും നിഷേധിക്കുന്ന കലക്ടറു നിലപാട് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ല. ഒരു അക്രമസംഭവവും നടക്കാത്തിടത്ത് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന പേരിലാണ് സ്ഥാപനം അടച്ചിട്ടിരിക്കുന്നത്.
ആർ എം പി ഐ സംസഥാന പ്രസിഡന്റ് ടി.എൽ സന്തോഷ്, കെ.പി. പ്രകാശൻ , രാജീവ് കിടങ്ങൂർ എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.
Things going on at KR Narayanan Film Institute are shameful - KK Rama LLA