ജയ്പൂർ : കുപ്രസിദ്ധ അധോലോക നേതാവിനെ വെടിവച്ചു കൊന്നു. ഇയാള്‍ ഉൾപ്പെടെ രണ്ട് പേർ ഗുണ്ട സംഘങ്ങളുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം സ്വന്തം വീട്ടിന് മുന്നില്‍ വച്ചാണ് അധോലോക നേതാവ് രാജു തേത്ത് കൊല്ലപ്പെട്ടത്.
രാവിലെ 9.30ന് സിക്കാർ നഗരത്തിലെ പിപ്രാലി റോഡിൽ വച്ചാണ് കൊലയാളി സംഘം ഇയാള്‍ക്കെതിരെ വെടിയുതിർത്തതെന്നാണ് പോലീസ് പറയുന്നത്. തേത്തിന് രാജസ്ഥാനിലെ ഷെഖാവതി മേഖലയിൽ മറ്റൊരു അധോലോക സംഘവുമായി കിട മത്സരമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം നാലുപേര്‍ ഒരു തെരുവിൽ വച്ച് രാജു തേത്തിനെതിരെ വെടിയുതിർക്കുന്നത് കാണാം. തുടർന്ന് സ്ഥലത്ത് നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു. അവരിൽ ഒരാൾ വഴിയാത്രക്കാരെയും സാക്ഷികളെയും ഭയപ്പെടുത്താൻ വായുവിലേക്ക് വെടിയുതിർക്കുന്നതും വീഡിയോയില്‍ ഉണ്ട്.
കൊലപാതകത്തിന് തൊട്ടുപിന്നാലെ ലോറൻസ് ബിഷ്‌ണോയി സംഘത്തില്‍പ്പെട്ട രോഹിത് ഗോദാര എന്ന വ്യക്തി ഫേസ്ബുക്കിൽ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് എത്തിയിട്ടുണ്ട്. തേത്തിന്റെ കൊലപാതകം ആനന്ദ്പാൽ സിംഗിന്റെയും ബൽബീർ ബനുദയുടെയും കൊലപാതകത്തിനുള്ള പ്രതികാരമാണെന്ന് ഇയാളുടെ പോസ്റ്റ് പറയുന്നു.
ആനന്ദ്പാൽ സംഘത്തിലെ അംഗമായിരുന്ന ബനുദ. 2014 ജൂലൈയിൽ ബിക്കാനീർ ജയിലിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തെത്തിന്റെ അനുയായികൾ സിക്കാറിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
The underworld leader was shot dead in broad daylight