ചെന്നൈ : പ്രണയം നടിച്ച് വിവാഹം കഴിച്ചശേഷം ഭര്‍ത്താവിന്റെ പണവും ആഭരണവുമായി കടന്നുകളഞ്ഞ യുവതി പൊലീസ് പിടിയില്‍. മധുര സ്വദേശി അഭിനയ(28) ആണ് അറസ്റ്റിലായത്. താംബര രംഗനാഥപുരത്തെ നടരാജന്റെ പണവും ആഭരണവുമാണ് കവര്‍ന്നത്.
17 പവന്‍ ആഭരണവും 20,000 രൂപയും പട്ടുസാരികളുമായാണ് അഭിനയ കടന്നു കളഞ്ഞത്. ഭക്ഷണവിതരണ സ്ഥാപനത്തിലെ ജോലിക്കാരനായ നടരാജന്‍ ഏതാനും മാസം മുമ്പാണ് മുടിച്ചൂര്‍ ബേക്കറിയില്‍ ജോലിചെയ്യുന്ന അഭിനയയെ പരിചയപ്പെടുന്നത്. ഓഗസ്റ്റില്‍ വിവാഹിതരായി.
എന്നാല്‍ ഒക്ടോബര്‍ 19നാണ് അഭിനയയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടരാജന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പഴയ മഹാബലിപുരത്തെ ഹോസ്റ്റലില്‍ അഭിനയ താമസിക്കുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തി പൊലീസ് അഭിനയയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രണയം നടിച്ച് വിവാഹം കഴിച്ച് അഭിനയ നേരത്തെ നാലുപേരെ ഇതേരീതിയില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അഭിനയയ്ക്ക് മധുരയില്‍ ഭര്‍ത്താവും എട്ടു വയസ്സുള്ള മകനുമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
2011ല്‍ മന്നാര്‍ഗുഡി സ്വദേശിയെ വിവാഹം കഴിച്ച അഭിനയ പത്തുദിവസത്തിന് ശേഷം വേര്‍പിരിഞ്ഞു. പിന്നീട് മധുര സ്വദേശിയെ രണ്ടാം വിവാഹം കഴിച്ചു. ഇതിലാണ് എട്ടു വയസ്സുള്ള കുട്ടിയുള്ളത്. എന്നാല്‍ കോളമ്പാക്കത്തുള്ള മറ്റൊരു യുവാവിനെ അഭിനയ വീണ്ടും കല്യാണം കഴിച്ചു.
പത്തുദിവസത്തിന് ശേഷം അതും ഉപേക്ഷിച്ചു. തുടര്‍ന്നാണ് നടരാജനെ വിവാഹം കഴിച്ചത്. പരിചയപ്പെടുന്ന യുവാക്കളെ വിവാഹം കഴിച്ച് പണവും ആഭരണവും തട്ടുകയാണ് അഭിനയയുടെ മുഖ്യ ജോലിയെന്ന് പൊലീസ് പറഞ്ഞു. അഭിനയയ്ക്ക് 32 സിം കാര്‍ഡുകളുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
She drowned with her husband's money and jewels, whom she had married on the pretense of love; The woman is under arrest