മലപ്പുറം : മലപ്പുറത്ത് കൊലക്കേസ് പ്രതിയെ കഴുത്തിൽ ഷാൾ മുറുകി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരിച്ച നിലയിൽ കണ്ടെത്തിയ സൗജത്തിന്റെ വലത് നെറ്റിയുടെ ഉള്ളിൽ ചതവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
തലയ്ക്ക് ഉള്ളിലെ ബ്ലീഡിങാണ് മരണ കാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഷാൾ കഴുത്തിൽ മുറുകിയ നിലയിൽ കണ്ടെത്തിയ സൗജത്തിന്റെ മുറി അകത്തു നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. വിഷം കഴിച്ച് തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന കാമുകൻ ബഷീറിന്റെ മൊഴി പൊലീസ് എടുക്കും.
സംഭവ ദിവസം ഇയാളുടെ മൊബൈൽ ലൊക്കേഷനും പൊലീസ് പരിശോധിക്കുന്നുണ്ട്. 2018 ൽ കാമുകൻ ബഷീറിനൊപ്പം ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ സൗജത്തിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലക്കേസിൽ അറസ്റ്റിലായ ഇരുവരും ജാമ്യത്തിലിറങ്ങി വാടക വീടുകൽ മാറി മാറി താമസിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സൌജത്തിനെ മരിച്ച നിലയിലും കാമുകൻ ബഷീറിനെ വിഷം കഴിച്ച നിലയിലും കണ്ടെത്തിയത്. ബഷീർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സൗജത്ത് ബഷീറിനൊപ്പമല്ല, മറ്റൊരാൾക്ക് ഒപ്പമാണ് കഴിഞ്ഞ കുറച്ച് നാളായി താമസിച്ച് വന്നിരുന്നത്.
ഇയാളാണ് സൗജത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് ആശുപത്രിയിൽ കഴിയുന്ന ബഷീറിന്റെ മൊഴിയെടുക്കും. ഇയാളുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് വരികയാണ്.
The incident where the accused in the murder case died; the cause of death was bleeding inside the head