അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്നുമായി പറന്ന ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾമാർ. തിങ്കളാഴ്ച രാത്രിയാണ് ഇവർ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്.
ഒറ്റ രാത്രിയിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. ഏഴടി നീളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണിൽ നിന്ന് 6.5 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്.
ബിഎസ്‌എഫിന്റെ 73-ാം ബറ്റാലിയന്റെ കീഴിലുള്ള ബോർഡർ ഔട്ട് പോസ്റ്റിൽ ദരിയ മൻസൂറിൽ വിന്യസിച്ചിരിക്കുന്ന വനിതാ കോൺസ്റ്റബിൾമാരായ പ്രീതിയും ഭാഗ്യശ്രീയുമാണ് ഡ്രോൺ വെടിവെച്ച് അഭിമാനമായതെന്ന് പഞ്ചാബ് ഫ്രോണ്ടിയർ ബിഎസ്‌എഫ് ഇൻസ്പെക്ടർ ജനറൽ ആസിഫ് ജലാൽ പറഞ്ഞു.
ഇവരെ ബിഎസ്എഫ് ഡിഐജി ആദരിച്ചു. ഇവർക്ക് പാരിതോഷികമായി പണം നൽകിയതായും അധികൃതർ പറഞ്ഞു. പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മൂന്ന് കിലോ ഹെറോയിൻ ബിഎസ്എഫ് കണ്ടെടുത്തു. പാകിസ്ഥാൻ റേഞ്ചേഴ്‌സിന്റെ തൈമൂർ ഷഹീദ് പോസ്റ്റിന്റെ പ്രദേശത്ത് നിന്നാണ് പാകിസ്ഥാൻ ഡ്രോൺ പറന്നുയർന്നത്.
28ന് രാത്രി തരൺ ജില്ലയിലെ ഹർഭജൻ ബിഒപിക്ക് സമീപം പാകിസ്ഥാനിൽ നിന്ന് പറന്നുയർന്ന ഡ്രോൺ ബിഎസ്എഫ് സൈനികർ കണ്ടെത്തി. 6.23 കിലോ ഹെറോയിൻ ബിഎസ്എഫ് കണ്ടെടുത്തതായും ആസിഫ് പറഞ്ഞു.
ബിഎസ്‌എഫിന്റെ വടായി ചീമ ബിഒപിക്ക് സമീപം മറ്റൊരു പാകിസ്ഥാൻ ഡ്രോൺ കണ്ടതായി ബിഎസ്‌എഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ പ്രഭാകർ ജോഷി പറഞ്ഞു.
Pak drones with heroin over border, women soldiers shot down